36,000 കോടിയിൽ ലോകത്തിലെ ഏറ്റവും നീളം കൂടിയ എക്സ്പ്രസ് വേ; പ്രഖ്യാപനവുമായി യോഗി ആദിത്യനാഥ്
ലോകത്തെ തന്നെ ഏറ്റവും നീളമേറിയതായിരിക്കും ഈ പാതയെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് മാധ്യമപ്രവർത്തകരോട് പറഞ്ഞു.
ലക്നൗ: ലോകത്തിലെ ഏറ്റവും നീളം കൂടിയ എക്സ്പ്രസ് വേ നിർമ്മിക്കുമെന്ന പ്രഖ്യാപനവുമായി ഉത്തർപ്രദേശ് സർക്കാർ. കുംഭമേളയ്ക്കിടെ വിളിച്ചുചേര്‍ത്ത മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം. 600 കിലോമീറ്റർ ദൈർഘ്യമാണ് എക്സ്പ്രസ് വേയുടെ നീളം.അലഹബാദിനെ പടിഞ്ഞാറൻ ജില്ലകളുമായി ബന്ധിപ്പിക്കുന്നത് ലക്ഷ്യമിട്ടാണ് ഗംഗ എക്സ്പ്രസ് വേ നിർമിക്കുന്നത്.
ലോകത്തെ തന്നെ ഏറ്റവും നീളമേറിയതായിരിക്കും ഈ പാതയെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് മാധ്യമപ്രവർത്തകരോട് പറഞ്ഞു. മീറത്തിൽ നിന്ന് തുടങ്ങി, അംറോഹ, ബുലന്ദ്ഷഹർ, ബദൗൻ, ഷാഹ്ജാൻപൂർ, ഫാറുഖാബാദ്, ഹർദോയ്, കനൗജ്, ഉന്നാവോ, റായ് ബറേലി, പ്രതാപ് ഗഡ് എന്നിവിടങ്ങളിലൂടെ അലഹബാദിലാണ് എക്സ്പ്രസ് വേ അവസാനിക്കുന്നത്.
6556 ഹെക്ടർ ഭൂമിയാണ് എക്സ്പ്രസ് വേക്കായി വേണ്ടത്. നാല് വരിമുതൽ ആറുവരി പാതവരെയാകും ഉണ്ടാവുക. ഏകദേശം 36,000 കോടിരൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നതെന്നും യോഗി ആദിത്യനാഥ് പറഞ്ഞു.