ജോര്‍ജ് ബുഷ് തുടക്കമിട്ട മനുഷ്യാവകാശ കൗൺസിലിൽനിന്ന് പടിയിറങ്ങി ട്രംപ് ഭരണകൂടം

വാഷിംഗ്ടണ്‍: ഐക്യരാഷ്ട്രസഭയുടെ മനുഷ്യാവകാശ കൗൺസിലിൽ നിന്ന് പിന്മാറുന്ന ആദ്യ രാജ്യമായി അമേരിക്ക. ഇസ്രയേലിനെതിരായി കൗൺസിൽ പക്ഷപാതപരമായ നിലപാടെടുക്കുന്നുവെന്ന് ആരോപിച്ചായിരുന്നു അമേരിക്ക ആ ചരിത്രപരമായ തീരുമാനം. 

2006 ല്‍ അമേരിക്കന്‍ പ്രസിഡന്‍റ് ജോര്‍ജ് ഡബ്ലു ബുഷ് ആണ് മനുഷ്യാവകാശ കൗണ്‍സിലിന് തുടക്കമിട്ടത്. ബുഷ് തുടങ്ങി വച്ച പ്രസ്ഥാനത്തില്‍നിന്നാണ് ഇപ്പോള്‍ ട്രംപ് ഭരത്തിലിരിക്കുന്ന അമേരിക്ക പിന്മാറിയിരിക്കുന്നത് എന്നത് ഏറെ ശ്രദ്ധേയമാണ്. 

മെക്സിക്കോ അതിർത്തിയിൽ അനധികൃത കുടിയേറ്റക്കാരുടെ മക്കളെ മാതാപിതാക്കളിൽ നിന്നും വേർപെടുത്തുന്ന ട്രംപ് ഭരണകൂടത്തിന്റെ നടപടിയെ മനുഷ്യാവകാശ കൗൺസിൽ കഴിഞ്ഞ ദിവസം നിശിതമായി വിമർശിച്ചിരുന്നു. 

ഇതിന് പിന്നാലെയാണ് ഐക്യരാഷ്ട്രസഭയിലെ അമേരിക്കൻ പ്രതിനിധി നിക്കി ഹാലേ കൗൺസിലിൽ നിന്ന് പിന്മാറുന്നതായി അറിയിച്ചത്. തീരുമാനം നിരാശജനകമാണെന്ന് ഐക്യരാഷ്ട്ര സഭ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടറസ് പ്രതികരിച്ചു.

ഇസ്രായേലിനോട് കൗണ്‍സിലെടുക്കുന്ന സമീപനമാണ് അമേരിക്കയുടെ പിന്മാറ്റത്തിന് പിന്നിലെന്നാണ് വിലയിരുത്തല്‍. മനുഷ്യാവകാശ ലംഘനങ്ങളെ പരിഹസിക്കുന്ന സംഘടനയില്‍ തുടരാന്‍ താത്പര്യമില്ലെന്നായിരുന്നു നിക്കി ഹാലെ വ്യക്തമാക്കിയത്. കൗണ്‍സിലില്‍ മാറ്റം വരുത്താന്‍ പലതവണ അവസരം നല്‍കിയിട്ടും അതുണ്ടായില്ലെന്നും ഇതേ തുടര്‍ന്നാണ് പിന്മാറ്റമെന്നും അമേരിക്ക അറിയിച്ചു. 

ജനീവ ആസ്ഥാനമായി പ്രവർത്തിക്കുന്ന 47 രാജ്യങ്ങളുടെ കൂട്ടായ്മായാണ് മനുഷ്യാവകാശ കൗൺസില്‍. വര്‍ഷത്തില്‍ മൂന്ന് തവണയാണ് മനുഷ്യാവകാശ കൗൺസില്‍ കൂടുന്നത്. ലോകത്തെ മനുഷ്യാവകാശ ദ്വംസനങ്ങളെ കുറിച്ച് ചര്‍ച്ച ചെയ്യാനാണ് ഈ കൂടിക്കാഴ്ച.