ഹരിദ്വാര്‍: ഗംഗയേയും പോഷകനദികളേയും മലിനമാക്കുന്ന ആശ്രമങ്ങള്‍, ഹോട്ടലുകള്‍,വ്യവസായശാലകള്‍ എന്നിവ കണ്ടെത്തി അടച്ചു പൂട്ടണമെന്ന് ഉത്തരാഖണ്ഡ് ഹൈക്കോടതി സംസ്ഥാന സര്‍ക്കാരിനും 13 ജില്ലാ കളക്ടര്‍മാര്‍ക്കും നിര്‍ദേശം നല്‍കി. 

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

ജസ്റ്റിസ് രാജീവ് ശര്‍മ, ജസ്റ്റിസ് അലോക് സിംഗ് എന്നിവരടങ്ങിയ ബെഞ്ചാണ് ഈ വിധി പുറപ്പെടുവിച്ചത്. മാലിന്യസംസ്‌കരണത്തിന് വിധേയമാക്കാത്ത അഴുകിയജലം ഗംഗയിലേക്ക് ഒഴുകിയാല്‍ മുഖം നോക്കാത്ത നടപടി വേണമെന്ന് കോടതി നിരീക്ഷിച്ചു. മാലിന്യസംസ്‌കരണപ്ലാന്റില്ലാത്തതും മാലിന്യങ്ങള്‍ ഗംഗയിലേക്ക് ഒഴുകി കളയുകയും ചെയ്യുന്ന മുഴുവന്‍ സ്ഥാപനങ്ങളും മൂന്നാഴ്ച്ചയ്ക്കുള്ളില്‍ കണ്ടെത്താനാണ് ഹൈക്കോടതിയുടെ നിര്‍ദേശം. 

നേരത്തെ ഹൈക്കോടതി പുറപ്പെടുവിച്ച മറ്റൊരു ഉത്തരവിന്റെ അടിസ്ഥാനത്തില്‍ ഗംഗയിലേക്ക് മാലിന്യം ഒഴുകിയ 150-ഓളം സ്ഥാപനങ്ങള്‍ അടച്ചു പൂട്ടിയിരുന്നു.സംസ്ഥാനത്തിന്റെ പ്രകൃതിവൈവിധ്യം സംരക്ഷിക്കുക എന്ന ലക്ഷ്യത്തോടെ ദേശീയോദ്യാനങ്ങള്‍, കടുവ-ആനസംരക്ഷണകേന്ദ്രങ്ങള്‍, ജിം കോര്‍ബറ്റ്, രാജാജി നാഷണല്‍ പാര്‍ക്കുകള്‍ എന്നി പ്ലാസ്റ്റിക് വിമുക്ത മേഖലകളായി പ്രഖ്യാപിക്കണമെന്നും കോടതി ഉത്തരവിട്ടുണ്ട്.