ലഖ്‌നൗ: ഉത്തർപ്രദേശിലെ മുസാഫർ നഗറിൽ 2013 ൽ നടന്ന ഹിന്ദു-മുസ്ലിം വർഗ്ഗീയ കലാപവുമായി ബന്ധപ്പെട്ട് ബിജെപി നേതാക്കള്‍ക്കെതിരെയുണ്ടയിരുന്ന കേസുകൾ പിൻവലിക്കാൻ യോഗി ആദിത്യനാഥ് സർക്കാരിന്റെ ശ്രമം. കോടതിയുടെ പരിഗണനയിലിരിക്കുന്ന ഒന്‍പത് ക്രിമിനല്‍ കേസുകളാണ് പിന്‍വലിക്കുന്നത്. ഇക്കാര്യത്തില്‍ ജനഹിതം എന്തെന്നറിയാൻ ജില്ലാ മജിസ്‌ട്രേറ്റിന് യു.പി സ്‌പെഷ്യല്‍ സ്‌പെഷ്യല്‍ സെക്രട്ടറി രാജ് സിങ് കത്തയച്ചു.
നിലവില്‍ യോഗി ആദിത്യനാഥ് മന്ത്രിസഭയില്‍ അംഗമായ സുരേഷ് റാണ, മുന്‍ കേന്ദ്രമന്ത്രിയും എംപിയുമായ സഞ്ജീവ് ബലിയാൻ, മറ്റൊരു എംപി ബർതേന്ദ്ര സിംഗ്, സംസ്ഥാന മന്ത്രി സുരേഷ് റാണ, എംഎൽഎമാരായ ഉമേഷ് മാലിക്, ഷാംലി, സംഗീത് സിംഗ് സോം എന്നിവർ അടക്കം പ്രതികളായ കേസുകൾ പിൻവലിക്കാനാണ് ഉത്തർപ്രദേശ് സർക്കാരിന്റെ ശ്രമം.
ഉത്തർപ്രദേശ് നിയമ വകുപ്പ് ഇക്കാര്യത്തിൽ ജില്ല മജിസ്ട്രേറ്റിന്റെ റിപ്പോർട്ട് ആവശ്യപ്പെട്ടെന്നാണ് വിവരം. 2013 ആഗസ്ത് 31 ന് നടന്ന മഹാപഞ്ചായത്തിൽ നടത്തിയ പ്രകോപന പ്രസംഗമാണ് ബിജെപി നേേതാക്കൾക്കെതിരായ ഒരു കേസ്. കലാപത്തിന് പ്രേരണയായത് സാധ്വി പ്രാചി അടക്കമുള്ള നേതാക്കൾ നടത്തിയ ഈ പ്രസംഗമാണ് എന്നാണ് കരുതപ്പെടുന്നത്.
കലാപത്തിന് ആഹ്വാനം നല്‍കുന്ന വിധം പ്രകോപനപരമായ പ്രസംഗം നടത്തിയെന്നാണ് ബിജെപി നേതാക്കള്‍ക്കെതിരായ കേസ്. 2013 ഓഗസ്റ്റ് 30ന് മുസാഫര്‍നഗറിലെ നദാലയില്‍ പൊതുയോഗം വിളിച്ചു ചേര്‍ക്കുകയും ആക്രമണത്തിന് പ്രേരണ നല്‍കുകയും ചെയ്തുവെന്നാണ് കേസ്. കലാപത്തിൽ 63 പേരാണ് കൊല്ലപ്പെട്ടത്. 40000 ത്തിലേറെ പേർക്ക് മുസാഫർ നഗർ വിട്ട് മറ്റ് നാടുകളിലേക്ക് പലായനം ചെയ്യേണ്ടിവന്നെന്നും കണക്കുകള്‍ പറയുന്നു.
