മോദി രാഷ്ട്രീയത്തിന്റെ നിലവാരമിടിച്ചെന്ന് ഹരീഷ് റാവത്ത്
ഡെറാഡൂണ്‍: പ്രധാനമന്ത്രിക്കെതിരെ ഉത്തരാഖണ്ഡ് മുഖ്യമന്ത്രി ഹരീഷ് റാവത്ത്. നരേന്ദ്രമോദി രാഷ്ട്രീയത്തിന്റെ നിലവാരം ഇടിച്ചെന്ന് ഹരീഷ് റാവത്ത് ആരോപിച്ചു .അതിനാൽ ജനം ബി.ജെ.പിക്കെതിരെ വോട്ട് ചെയ്യും. കോണ്‍ഗ്രസ് വിമതൻമാരെ ജനം ശിക്ഷിക്കും.താൻ ഉത്തരാഖണ്ഡിന്‍റെ പോരാളിയാണെന്നും കോണ്‍ഗ്രസ് വീണ്ടും അധികാരത്തിലെത്തുമെന്ന് ഉറച്ച വിശ്വാസമുണ്ടെന്നും ഹരീഷ് റാവത്ത് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. ഹരീഷ് റാവത്തുമായി ഞങ്ങളുടെ പ്രതിനിധി കെ ആര്‍ ഷിബുകുമാര്‍ നടത്തിയ അഭിമുഖത്തില്‍ നിന്ന്-
റാവത്തും മറ്റുള്ളവരും തമ്മിലാണ് ഇത്തവണത്തെ ഉത്തരാഖണ്ഡ് തിരഞ്ഞെടുപ്പെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ പറയുന്നത്. പര്‍വത പോരാളിയെന്നാണ് താങ്കളെ അനുയായികള്‍ വിളിക്കുന്നത്. പര്‍വതങ്ങളുടെ യോദ്ധാവ് തിരഞ്ഞെടുപ്പിൽ ജയിക്കാൻ പോവുകയാണോ ?
ഹരീഷ് റാവത്ത്: ഞാനൊരു പര്‍വതത്തിന്റെ പോരാളിയാണ്.ഉത്തരാഖണ്ഡിന്റെ പോരാളിയാണ്.ഈ പോരാട്ടം ഉത്തരാഖണ്ഡിന് വേണ്ടിയാണ്.ജനം ഉത്തരാഖണ്ഡിന് വേണ്ടി വോട്ട് ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു.
താങ്കളുടെ പഴയ സുഹൃത്തുക്കള്‍ ഇപ്പോള്‍ ബി.ജെ.പിയിലാണ്.ഇത് എന്തെങ്കിലും ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ടോ ?
ഹരീഷ് റാവത്ത്: യഥാര്‍ഥത്തിൽ അവര്‍ കുറുമാറിയവരാണ് .കോണ്‍ഗ്രസിനോടും ഭരണ ഘടനയോടും പാര്‍ലമെന്ററി ജനാധിപത്യത്തോടും അവര്‍ അതു തന്നെ ചെയ്തു .ജനം അവരെ ശിക്ഷിക്കും.
പ്രധാനമന്ത്രി നരേന്ദ്രമോദി പോലും താങ്കള്‍ക്കെതിരെ അഴിമതി ആരോപണം ഉന്നയിക്കുന്നു ?
ഹരീഷ് റാവത്ത്: മോദി രാഷ്ട്രീയത്തിന്റെ നിലവാരം ഇടിച്ചു .ജനം തീര്‍ച്ചയായും ഇതിനെതിരെ പ്രതികരിക്കും . അവര്‍ ബി.ജെ.പിക്കെതിരെ വോട്ട് ചെയ്യും.
വികസന പ്രവര്‍ത്തനങ്ങള്‍ വീണ്ടും അധികാരത്തിലെത്താൻ പ്രയോജനപ്പെടുമെന്നാണ് കരുതുന്നത് ?
ഹരീഷ് റാവത്ത്: അതെ .രണ്ടര വര്‍ഷത്തെ വികസന പരിപാടികള്‍ പ്രയോജനപ്പെടും. ക്ഷേമ പദ്ധതികളും നടപ്പാക്കി .ജനം കോണ്‍ഗ്രസിന് വോട്ടു ചെയ്യുമെന്ന് തികഞ്ഞ വിശ്വാസമുണ്ട്.
കോണ്‍ഗ്രസിന് ഭൂരിപക്ഷം കിട്ടിയാൽ മുഖന്ത്രിയാരെന്ന് ചോദിക്കേണ്ട ആവശ്യമില്ലല്ലോ?
ഹരീഷ് റാവത്ത്: കോണ്‍ഗ്രസ് സര്‍ക്കാര്‍ വീണ്ടും അധികാരത്തിലെത്തുമെന്ന് എനിക്ക് ഉറച്ച വിശ്വാസമുണ്ട്.