കേരളത്തിൽ മൂന്ന് താമരകൾ വിരിയിച്ച് ബിജെപി പുതിയ ചരിത്രമെഴുതി. നേമം, കഴക്കൂട്ടം, ചാത്തന്നൂർ എന്നിവിടങ്ങളിൽ വിജയിച്ച പാർട്ടി, ആറിടങ്ങളിൽ രണ്ടാമതെത്തുകയും ചെയ്തു. ഇടത് സീറ്റുകൾ പിടിച്ചെടുത്ത ഈ മുന്നേറ്റം സംസ്ഥാനത്ത് ഒരു മൂന്നാം ചേരിയുടെ ഉദയമായി ബിജെപി വിലയിരുത്തുന്നു.

തിരുവനന്തപുരം: മൂന്ന് താമരകൾ വിരിയിച്ച് പുതിയ ചരിത്രമെഴുതിയാണ് കേരളത്തിലെ ബിജെപി മുന്നേറ്റം. നേമത്ത് അക്കൗണ്ട് വീണ്ടും തുറന്നതിന് പുറമെ കഴക്കൂട്ടത്തു ചാത്തന്നൂരും വിരിഞ്ഞത് അത്ഭുത താമര. ആറിടങ്ങളിൽ ബിജെപി രണ്ടാമതെത്തി. ഒരു അക്കൗണ്ടെങ്കിലും തുറന്നാൽ മതിയെന്നായിരുന്നു പ്രതീക്ഷ. ക്ഷെ യുഡിഎഫ് സുനാമിക്കിടെയും വിരിഞ്ഞത് മൂന്ന് താമര. ഇഞ്ചോടിഞ്ച് പോരാട്ടത്തിനൊടുവിൽ നേമത്ത് ശിവൻകുട്ടിയെ തോൽപ്പിച്ച് സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. കഴക്കൂട്ടത്ത് കടകംപള്ളിയെ വീഴ്ത്തി വി.മുരളീധരൻ. ചാത്തന്നൂരിൽ ബി.ബി.ഗോപകുമാർ.

അവസാന റൗണ്ട് വരെ നീണ്ട കടുത്ത മത്സരത്തിനൊടുവിലായിരുന്നു രാജീവ് ചന്ദ്രശേഖറിന്റെ ജയം. ലീഡ് മാറിമറിഞ്ഞ കഴക്കൂട്ടത്ത്, കടകംപള്ളി ജയമുറപ്പിച്ചിരുന്നപ്പോഴാണ് ആന്റിക്ലൈമാക്സിൽ വി മുരളീധരന്റെ ചിരി തെളിഞ്ഞത്. എക്സിറ്റ് പോളിൽ ബിജെപിക്ക് 14 വരെ സീറ്റുകൾ പ്രവചിച്ചിരുന്നെങ്കിലും മൂന്ന് സീറ്റുകൾ തന്നെ ബിജെപിക്ക് വൻ നേട്ടമാണ്. പാലക്കാട്, മലമ്പുഴ, ആറ്റിങ്ങൽ, കാസർകോട്, മഞ്ച്വേശരം, തിരുവല്ല മണ്ഡലങ്ങളിൽ രണ്ടാമത് എത്തി. പുതിയ അധ്യക്ഷൻറെ വികസിത കേരളം ക്യാമ്പയിൻ ഹിറ്റായി എന്ന് ചുരക്കം. ഒപ്പം ഭരണവിരുദ്ധ വികാരത്തിനറെ പങ്കും ലഭിച്ചു. പിടിച്ച മൂന്നും ഇടത് സീറ്റുകളാണെന്നതാണ് മറ്റൊരു പ്രത്യേകത.

ട്വന്റി ട്വന്റിയും ബിഡിജെഎസും മങ്ങിപ്പോയത് എൻ‍ഡിഎക്ക് തിരിച്ചടിയായി. സ്വാധീന സീറ്റുകളിൽ നിലംതൊട്ടില്ല. കൃസ്ത്യൻ ഔട്ട് റീച്ച് തിരുവല്ലയിലടക്കം നേട്ടമായെന്നാണ് വിലയിരുത്തൽ. വോട്ട് ശതമാനം പ്രതീക്ഷിച്ച നിലയിലേക്ക് എത്തിയല്ല, പക്ഷെ മൂന്ന് എന്ന മാജിക് നമ്പർ ബാക്കി നെഗറ്റീവുകൾ എല്ലാം മായ്ക്കും. ഇത് മൂന്നാം ചേരിയുടെ ഉദയമെന്ന് ബിജെപി അടിവരയിടുന്നു.