ജെയ്ഷെ മുഹമ്മദിനേയും സിപിഎമ്മിനേയും നിരോധിക്കണം; രൂക്ഷ വിമര്‍ശനവുമായി വി ടി ബല്‍റാം
കല്ലിയോട്ട് രണ്ട് യൂത്ത് കോൺഗ്രസ് പ്രവർത്തകരെ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതിഷേധമറിയിച്ച് കോണ്‍ഗ്രസ് എംഎല്‍എ വി ടി ബൽറാം.
തിരുവനന്തപുരം: കാസര്‍കോട് കല്ലിയോട്ട് രണ്ട് യൂത്ത് കോൺഗ്രസ് പ്രവർത്തകരെ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതിഷേധമറിയിച്ച് കോണ്‍ഗ്രസ് എംഎല്‍എ വി ടി ബൽറാം. ജെയ്ഷെ മുഹമ്മദിനേയും സിപിഎമ്മിനേയും നിരോധിക്കണമെന്ന് ബല്‍റാം തന്‍റെ ഫേസ്ബുക്കില്‍ കുറിച്ചു.
പെരിയ കല്യോട്ട് സ്വദേശികളായ കൃപേശ്, ശരത് ലാൽ എന്ന ജോഷി എന്നീ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെയാണ് ഇന്നലെ വൈകിട്ടോടെ കാറിൽ എത്തിയ സംഘം തടഞ്ഞ് നിർത്തി വെട്ടി കൊലപ്പെടുത്തിയത്. സംഭവത്തില്‍ വലിയ പ്രതിഷേധം ഉയരുന്ന സാഹചര്യത്തിലാണ് വി ടി ബൽറാമന്‍റെ പോസ്റ്റ്.
സംഭവം രാഷ്ട്രീയ കൊലപാതകങ്ങൾ ആണെന്നും പിന്നിൽ സിപിഎം പ്രവർത്തകർ ആണെന്നും പ്രഥമാന്വേഷണ റിപ്പോർട്ടും പുറത്തുവന്നു. സിപിഎം പ്രാദേശിക നേതാവിനെ ആക്രമിച്ചതിൽ ഉള്ള പ്രതികാരമാണ് കൊലപാതകത്തിന് കാരണമെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ലോക്കൽ കമ്മിറ്റി അംഗത്തെ ആക്രമിച്ച കേസിൽ ശരത്ലാൽ ഒന്നാം പ്രതിയും കൃപേഷ് ആറാം പ്രതിയും ആയിരുന്നു. ഇരുവർക്കും നേരത്തേ ഭീഷണിയുണ്ടായിരുന്നുവെന്നും എഫ്ഐആറിൽ പറയുന്നു.