വടകരയിൽ യുവാക്കളെ നഗ്നരാക്കി കെട്ടിയിട്ട് മർദ്ദിച്ച കേസിൽ അഞ്ച് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. സംഭവശേഷം ഒളിവിൽ പോയ പ്രതികളെ ബെംഗളൂരുവിൽ നിന്നാണ് പൊലീസ് പിടികൂടുന്നത്.

കോഴിക്കോട്: വടകരയിൽ യുവാക്കളെ നഗ്നരാക്കി കെട്ടിയിട്ട് മർദ്ദിച്ച കേസിൽ അഞ്ച് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. സംഭവശേഷം ഒളിവിൽ പോയ പ്രതികളെ ബെംഗളൂരുവിൽ നിന്നാണ് പൊലീസ് പിടികൂടുന്നത്.

വടകര കൈനാട്ടി സ്വദേശികളായ മൊയ്തീൻ, അഫ്നാസ്, നജാഫ്, അജിനാസ് ഷംനാദ് എന്നിവരാണ് പൊലീസ് പിടിയിലായത്. നവംബർ 11 ന് പുലർച്ചെയാണ് സംഭവം. കൈനാട്ടി സ്വദേശിയായ യുവാവിനെ വീട്ടിൽ നിന്ന് കൂട്ടിക്കൊണ്ടുപോയി, ആളൊഴിഞ്ഞ മൈതാനത്തെ മരത്തിൽ കെട്ടിയിട്ട് മർദ്ദിച്ചു. തുടർന്ന് ബന്ധുവായ മറ്റൊരു യുവാവിനെയും ഇതേസ്ഥലത്തേക്ക് വിളിച്ചുവരുത്തി പ്രതികൾ ക്രൂരമർദ്ദനത്തിന് ഇരയാക്കി. 

ഇരുവരുടെയും നഗ്നചിത്രങ്ങൾ നവമാധ്യമങ്ങളിൽ പ്രചരിപ്പിക്കുകയും ചെയ്തു. അക്രമിസംഘത്തിലെ ഒരാളുടെ ബന്ധുവായ പെൺകുട്ടിയെ പ്രണയിച്ചതിന്റെ പേരിലായിരുന്നു മ‍ർദ്ദനം. സംഭവശേഷം ഒളിവിൽ പോയ പ്രതികളെ പിടികൂടാത്തതിൽ നാട്ടുകാർ പ്രതിഷേധിച്ചിരുന്നു. 

തുടർന്ന് പ്രത്യേക അന്വേഷണസംഘം രൂപീകരിച്ച് വടകര പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ബെംഗളൂരുവിൽ നിന്ന് പ്രതികൾ പിടിയിലാകുന്നത്. ഇവരെ ഒളിവിൽ പോകാൻ സഹായിച്ച മൂന്ന് പേരെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. വടകര കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാന്‍റ് ചെയ്തു.