തൃശൂര്‍: പുതുസംരംഭകര്‍ക്കും കര്‍ഷകര്‍ക്കും യുവാക്കള്‍ക്കും കാര്‍ഷികോല്പന്നങ്ങളുടെ മൂല്യവര്‍ധനവിനെക്കുറിച്ച് അറിവ് നല്‍കി പ്രോത്സാഹിപ്പിക്കുന്ന അന്തര്‍ദേശീയ ശില്പശാലയും പ്രദര്‍ശനവും ഡിസം 27 മുതല്‍ 31 വരെ തൃശൂര്‍കാര്‍ഷിക സര്‍വ്വകലാശാല ആസ്ഥാനമായ വെള്ളാനിക്കരയില്‍ നടക്കും.

Add Asianetnews as a Preferred SourcegooglePreferred

27 രാവിലെ 10ന് കേരള ഗവര്‍ണര്‍ റിട്ട. ജസ്റ്റീസ് പി.സദാശിവം ഉദ്ഘാടനം ചെയ്യും. കൃഷി വകുപ്പു മന്ത്രി അഡ്വ.വി.എസ്.സുനില്‍കുമാര്‍ അധ്യക്ഷത വഹിക്കും. വിദ്യാഭ്യാസ വകുപ്പു മന്ത്രി പ്രൊഫ.സി.രവീന്ദ്രനാഥ് ,അഡ്വ.കെ.രാജന്‍ എം.എല്‍.എ,മേയര്‍ അജിതാ ജയരാജന്‍, ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് മേരി തോമസ് തുടങ്ങിയവരും വിവിധ സെഷനുകളിലായി നിയമസഭാ സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണന്‍, മന്ത്രിമാരായ കെ.ടി.ജലീല്‍, ടി.പി.രാമകൃഷ്ണന്‍ എന്നിവരും പങ്കെടുക്കും. തായ്‌ലന്റ്, ഇന്തോനേഷ്യ, ശ്രീലങ്ക, ഫിലിപ്പൈന്‍സ് എന്നിവിടങ്ങളില്‍ നിന്നുളള പ്രതിനിധികളും എത്തിച്ചേരും.

കാര്‍ഷിക സംസ്‌കരണത്തിലും മൂല്യവര്‍ദ്ധനവിലും പ്രവര്‍ത്തിക്കുന്ന മുന്‍ നിര ഗവേഷണ സ്ഥാപനങ്ങളുടെ സാന്നിധ്യം വൈഗയിലുണ്ടാകും. നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഫുഡ് ടെക്‌നോളജി, കേന്ദ്ര തോട്ടവിള ഗവേഷണ കേന്ദ്രം, മൈസൂര്‍ സെന്‍ട്രല്‍ ഫുഡ് ടെക്‌നോളജി റിസര്‍ച്ച് ഇന്‍സ്റ്റിറ്റിയൂട്ട്, മുംബൈ ഇന്‍ഡ്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് പാക്കേജിംഗ് എന്നിവര്‍ പങ്കെടുക്കും. കൂടാതെ ഇന്ത്യന്‍ കാര്‍ഷിക ഗവേഷണ കൗണ്‍സിലിന്റെ കീഴിലുള്ള ഏജന്‍സികളായ കേന്ദ്ര കിഴങ്ങു ഗവേഷണ കേന്ദ്രം, കേരള കാര്‍ഷിക സര്‍വ്വകലാശാല, തമിഴ്‌നാട് കാര്‍ഷിക സര്‍വ്വകലാശാല എന്നിവരും പ്രദര്‍ശനം ഒരുക്കും.സാങ്കേതികവിദ്യ വികസിപ്പിച്ചെടുത്ത എന്‍.ജി.ഒകള്‍, മറ്റ് സ്വകാര്യ ഏജന്‍സികളും പ്രദര്‍ശനത്തില്‍ പങ്കെടുക്കും.

സ്‌റ്റേറ്റ് ഹോര്‍ട്ടികള്‍ച്ചര്‍ മിഷന്‍, ജൈവ വൈവിധ്യ ബോര്‍ഡ്, നാളികേര വികസന ബോര്‍ഡ്,കൃഷി വിജ്ഞാന കേന്ദ്രങ്ങള്‍, വി.എഫ് പി.സി.കെ കിന്‍ഫ്ര, പൊതുമേഖല സ്ഥാപനങ്ങളെ പ്രതിനിധീകരിച്ച് കേരഫെഡ്, പ്ലാന്റേഷന്‍ കോര്‍പ്പറേഷന്‍, ഓയില്‍പാം ഇന്ത്യ ലിമിറ്റഡ്, കേന്ദ്രസംസ്ഥാന കാര്‍ഷിക ഗവേഷണ സ്ഥാപനങ്ങള്‍, ധനകാര്യ സ്ഥാപനങ്ങള്‍,കര്‍ഷക സംഘടനകള്‍, കര്‍ഷക സഹകരണ സംഘങ്ങള്‍, സ്വകാര്യ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന കാര്‍ഷിക സംരംഭങ്ങളും പ്രദര്‍ശനമൊരുക്കുകയും പങ്കാളികളാവുകയും ചെയ്യും.വൈഗയില്‍ വിവിധങ്ങളായ 300 സ്റ്റാളുകളുണ്ടാകും.