റിയാദ്: സൗദിയില്‍ നിലവില്‍ വന്ന മൂല്യ വര്‍ദ്ധിത നികുതി സംവിധാനത്തില്‍ രജിസ്റ്റര്‍ ചെയ്യുന്നതിന് കാലതാമസം വരുത്തിയ സ്ഥാപനങ്ങള്‍ക്കെതിരെ നടപടി. ജനുവരി ഒന്നുമുതലാണ് സൗദിയില്‍ അഞ്ചുശതമാനം മൂല്യ വര്‍ദ്ധിത നികുതി നിലവില്‍ വന്നത്. മൂല്യ വര്‍ദ്ധിത നികുതി സംവിധാനത്തില്‍ രജിസ്റ്റര്‍ ചെയ്യുന്നതിന് കാലതാമസം വരുത്തിയ ആറായിരത്തിലേറെ സ്ഥാപനങ്ങള്‍ക്കെതിരെ നടപടിയെടുക്കുന്നതിനാണ് സക്കാത് നികുതി അതോറിട്ടി നടപടികളാരംഭിച്ചത്.

84,000 ഓളം സ്ഥാപനങ്ങളാണ് കഴിഞ്ഞ ഡിസംബര്‍ 20 നു മുന്‍പ് വാറ്റ് സംവിധാനത്തില്‍ രജിസ്റ്റര്‍ ചെയ്തത്. എന്നാല്‍ ആറായിരത്തിലേറെ സ്ഥാപനങ്ങള്‍ ഡിസംബര്‍ 20 നു ശേഷമാണു രജിസ്റ്റര്‍ നടപടികള്‍ പൂര്‍ത്തിയാക്കിയത്. ഈ സ്ഥാപനങ്ങളുടെ വാറ്റ് രജിസ്‌ട്രേഷന്‍ വൈകാനുള്ള കാരണം പ്രത്യേകം പഠിച്ചാണ് അതിനെതിരെ സ്വീകരിക്കേണ്ട നടപടികള്‍ തീരുമാനിക്കുകയെന്ന് അധികൃതര്‍ വ്യക്തമാക്കി.

പ്രതിവര്‍ഷം പത്തു ലക്ഷം റിയാലില്‍ കൂടുതല്‍ വരുമാനമുള്ള സ്ഥാപനങ്ങള്‍ കഴിഞ്ഞ ഡിസംബര്‍ 20 നു മുന്‍പായി നികുതി നിയമത്തില്‍ രജിസ്റ്റര്‍ ചെയ്യണമെന്നായിരുന്നു വ്യവസ്ഥ. എന്നാല്‍ പ്രതിവര്‍ഷം മൂന്നേമുക്കാല്‍ ലക്ഷം റിയാലില്‍ കുറവ് വരുമാനമുള്ള സ്ഥാപനങ്ങള്‍ക്ക് നികുതി രജിസ്‌ട്രേഷന്‍ നിര്‍ബന്ധമല്ല.