പിതൃസ്മരണയിൽ കർക്കടക വാവുബലി തർപ്പണം. സംസ്ഥാനത്തെ വിവിധ ഭാഗങ്ങളിൽ പതിനായിരങ്ങളാണ് പുലർച്ചെ മുതൽ ബലിതർപ്പണത്തിനെത്തിയത്.

പുലർച്ചെ മൂന്നു മണിയോടെയാണ് ചടങ്ങുകൾ തുടങ്ങിയത്. 100 ബലിത്തറകളാണ് ആലുവ ശിവക്ഷേത്രത്തിൽ ഒരുക്കിയിരുന്നത്.

ത്രിമൂര്‍ത്തി സംഗമസ്ഥാനമായ തിരുന്നാവായയിലും ബലി തര്‍പ്പണത്തിന് വൻതിരക്കായിരുന്നു. 16 കാർമ്മികളുടെ നേതൃത്വത്തിലാണ് ബലിതർപ്പണ ചടങ്ങ് നടന്നത്.

തിരുവനന്തപുരത്ത് ശംഖുംമുഖം കടപ്പുറം , തിരുവല്ലം പരശുരാമ ക്ഷേത്രം , വര്‍ക്കല പാപനാശം കടപ്പുറം , അരുവിപ്പുറം ശിവക്ഷേത്രം എന്നിവിടങ്ങളില്‍ ബലിതർപ്പണത്തിന് വലിയ തിരക്ക് അനുഭവപ്പെട്ടു. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ ഇരട്ടിയോളം ആളുകള്‍ ഇത്തവണ ബലിതര്‍പ്പണത്തിനെത്തിയതായി തിരുവിതാംകൂർ ദേവസ്വം ബോര്‍ഡ് അറിയിച്ചു.

ദക്ഷിണകാശിയെന്നറിയപ്പെടുന്ന വയനാട് തിരുനെല്ലി മഹാവിഷ്ണു ക്ഷേത്രത്തില്‍ മലബാറിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്ന് ആയിരകണക്കിനാളുകൾ പിതൃപുണ്യം തേടി ബലിയർപ്പിക്കാനെത്തി. മോശം കാലാവസ്ഥയും ഗതാഗതനിയന്ത്രണവും ഇത്തവണ ക്ഷേത്രത്തിലെത്തുന്ന ആളുകളുടെ എണ്ണത്തില്‍ കുറവുണ്ടാക്കിയിട്ടുണ്ട്.

കോഴിക്കോട്ടെ പ്രധാന ബലിതർപ്പണ കേന്ദ്രമായ വരക്കൽ കടപ്പുറത്തും പുലർച്ചെ തന്നെ ബലിതർപ്പണ ചടങ്ങുകൾ ആരംഭിച്ചു.