തിരുവനന്തപുരം: സംസ്ഥാനത്ത് രണ്ടു വര്‍ഷത്തിനിടെ പച്ചക്കറി ഉത്പാദനത്തില്‍ 50 ശതമാനം വര്‍ദ്ധനയുണ്ടായതായി കൃഷിവകുപ്പ്. ഓണക്കാലത്ത് നടപ്പാക്കിയ ഒരു മുറം പച്ചക്കറി പദ്ധതിയിയാണ് ഉത്പാദനം കൂട്ടാൻ സഹായിച്ചതെന്ന് കൃഷിമന്ത്രി വി എസ് സുനില്‍ കുമാര്‍ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. 

പച്ചക്കറിയില്‍ സ്വയംപര്യാപ്തത നേടുന്നതിൻറെ നല്ല സൂചനകളാണ് ഉത്പാദനത്തിലെ വര്‍ദ്ധനയെന്നാണ് കൃഷിവകുപ്പിൻറെ വിലയിരുത്തല്‍. സംസ്ഥാനത്ത് പ്രതിവര്‍ഷം 20 ലക്ഷം മെട്രിക് ടണ്‍ പച്ചക്കറിയാണ് വേണ്ടത്. 

2015ല്‍ 47000 ഹെക്ടറില്‍ വിളവെടുത്തത് 6.28 ലക്ഷം ടണ്‍ പച്ചക്കറി. തൊട്ടടുടുത്ത വര്‍ഷം അത് 7.25 ലക്ഷം ടണ്ണായി. 2017-18 ല്‍ ആദ്യത്തെ ഒമ്പതു മാസം 6.35 ലക്ഷം ടണ്‍ പച്ചക്കറിയാണ് വിളവെടുത്തത്. മാര്‍ച്ച് മാസത്തോടെ ഇത് 10 ലക്ഷം ടണ്‍ ആകും. 

അടുത്ത വര്‍ഷം ഉത്പാദനം ഒരു ലക്ഷം ടണ്‍ കൂടി വര്‍ദ്ധിപ്പിക്കാനാകുമെന്നാണ് കൃഷി വകുപ്പിൻറെ പ്രതീക്ഷ. പക്ഷെ എല്ലാ തരം പച്ചക്കറിയും ഇവിടെ ഉത്പാദിപ്പിക്കാത്തതിനാല്‍ മറ്റു സംസ്ഥാനങ്ങളെ ആശ്രയിക്കാതെ തരമില്ല. ഇതിനൊരു പരിഹാരം കാണുമെന്നും മന്ത്രി പറ‌ഞ്ഞു.