തിരുവനന്തപുരത്ത് കക്കൂസ് മാലിന്യം തട്ടാനെത്തിയ വാഹനങ്ങള്‍ പിടികൂടി
- പ്രതിഷേധവുമായി നാട്ടുകാര്‍ സ്റ്റേഷനില്‍ തടിച്ചുകൂടി
തിരുവനന്തപുരം:ജില്ലയില്‍ വിവിധ ഇടങ്ങളില്‍ കക്കൂസ് മാലിന്യങ്ങള്‍ കൊണ്ട് തട്ടുന്ന ആഡംബര കാര്‍ ഉള്‍പ്പെടെയുളള വാഹനങ്ങള്‍ വിഴിഞ്ഞം മുക്കോലയില്‍ നാട്ടുകാര്‍ പിടികൂടി. എന്നാല്‍ വകുപ്പില്ലെന്ന് പറഞ്ഞ് വണ്ടികള്‍ വെറും പെറ്റിയടിച്ച് വിടാന്‍ സിഐ ശ്രമം നടത്തുന്നതായി നാട്ടുകാര്‍ ആരോപിക്കുന്നു.വണ്ടികള്‍ വിട്ടുകൊടുക്കാന്‍ സിഐ ശ്രമിച്ചതിനെ തുടര്‍ന്ന് പ്രതിഷേധവുമായി നാട്ടുകാര്‍ സ്റ്റേഷനില്‍ തടിച്ചുകൂടി.
വിഴിഞ്ഞം മുക്കോലയില്‍ രാവിലെ മാലിന്യ കൊണ്ട് പോകുന്ന ലോറി കേടായി. ഇതിനെ കെട്ടി വലിക്കാന്‍ മറ്റൊരു വണ്ടിയെത്തി. ഇത് ശ്രദ്ധയില്‍പ്പെട്ട നാട്ടുകാര്‍ വാഹനങ്ങള്‍ തടഞ്ഞു. വിവരം അറിഞ്ഞുവന്ന ആഡംബര കാറിലുണ്ടായിരുന്ന സംഘം നാട്ടുകാരെ തടയാന്‍ ശ്രമിച്ചെങ്കിലും ഫലം കണ്ടില്ല. തുടര്‍ന്ന് പോലീസ് എത്തി കാര്‍ സ്റ്റേഷനില്‍ എത്തിച്ചു.
കാറിന്റെ ഗ്ലാസുകളില്‍ കൂളിംഗ് പേപ്പര്‍ ഒട്ടിച്ചിട്ടുണ്ട്. കാറിനുള്ളില്‍ നിന്നും ബ്ലീച്ചിങ് പൊടിയുടെ ഒരു ചാക്കും പോലീസ് കണ്ടെത്തി. മാലിന്യം കൊണ്ടു പോകുന്ന ലോറികള്‍ക്ക് അകമ്പടി പോകാനാണ് കാറെന്നാണ് പൊലീസ് സംശയം. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി വിഴിഞ്ഞത്തിന്‍റെ ഗ്രാമീണ മേഖലകളിൽ വ്യാപകമായി കക്കൂസ് മാലിന്യം തട്ടുന്നുണ്ട്. ഗുണ്ടാ സംഘങ്ങളുടെ നേതൃത്വത്തിലാണ് മാലിന്യം തട്ടുന്നതെന്ന് ആരോണമുണ്ട്. ലോറികളെ പിന്തുടരാന്‍ ശ്രമിക്കുന്നവരെ അപകടപെടുത്താന്‍ ശ്രമം നടന്നിട്ടുള്ളതായും നാട്ടുകാര്‍ ആരോപിക്കുന്നു.