പണപ്പെരുപ്പം മൂലം ഇതുവരെ അഭിമുഖീകരിക്കാത്ത പ്രതിസന്ധിയിലാണ് വെനിസ്വേലന്‍ ജനത എണ്ണ സമൃദ്ധമായ രാജ്യത്തിന്‍റെ പ്രതിസന്ധി ആരംഭിക്കുന്നത് നാലു വര്‍ഷം മുമ്പ് എണ്ണ വിലയിടിഞ്ഞതോടെ തുടങ്ങിയത് മുതലാണ്

കാരക്കാസ്: ലോക മഹായുദ്ധത്തിന് ശേഷം യൂറോപ്പിനെ ബാധിച്ച സാമ്പത്തിക പ്രതിസന്ധിയുടെ ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ രൂപമാണ് ലാറ്റനമേരിക്കന്‍ രാജ്യമായ വെനിസ്വേലയെ ബാധിച്ചിരിക്കുന്നത്. ഒരു കാപ്പി കുടിക്കണം എങ്കില്‍ വെനിസ്വലന്‍ കറന്‍സി കയ്യിലുള്ളവര്‍ അത് ചാക്കിലാക്കി കൊണ്ടുപോകേണ്ട അവസ്ഥ. അത്രയും താഴ്ന്ന അവസ്ഥയിലാണ് വെനിസ്വലന്‍ കറന്‍സിയായ ബൊളിവറിന്‍റെ അവസ്ഥ. പണപ്പെരുപ്പം മൂലം ഇതുവരെ അഭിമുഖീകരിക്കാത്ത പ്രതിസന്ധിയിലാണ് വെനിസ്വേലന്‍ ജനത.

യാഥാര്‍ത്ഥത്തില്‍ എണ്ണ സമൃദ്ധമായ രാജ്യത്തിന്‍റെ പ്രതിസന്ധി ആരംഭിക്കുന്നത് നാലു വര്‍ഷം മുമ്പ് എണ്ണ വിലയിടിഞ്ഞതോടെ തുടങ്ങിയത് മുതലാണ്. മൂല്യമിടിഞ്ഞതോടെ കറന്‍സിയായ ബൊളിവര്‍ അടിച്ചിറക്കിയപ്പോള്‍ പണപ്പെരുപ്പം നൂറുകണക്കിന് ഇരട്ടിയായി. ഇത് നേരിടാന്‍ വീണ്ടും കറന്‍സിയടിച്ചു. അപ്പോള്‍ വീണ്ടും കൂടി. ധനശാസത്രജ്ഞന്മാര്‍ ഹൈപ്പര്‍ ഇന്‍ഫ്ളേഷന്‍ എന്ന് വിളിക്കുന്ന അവസ്ഥയിലാണ് ഈ രാജ്യം.

എന്നാല്‍ ഭരണ പരാജയമാണ് ഇത്തരത്തില്‍ ഒരു പ്രതിസന്ധിക്ക് കാരണമെന്ന് വെനിസ്വലന്‍ രാഷ്ട്രതലവന്‍ നിക്കോളാസ് മഡൂറോ സമ്മതിക്കുന്നില്ല.
രാജ്യത്തിനകത്തും പുറത്തുംനിന്നും നേരിടേണ്ടി വരുന്ന രാഷ്ട്രീയ യുദ്ധമാണ് പ്രതിസന്ധിക്ക് കാരണമെന്നാണ്. ഐ എം എഫിന്റെ അന്താരാഷ്ട്ര നാണയനിധി(ഐഎംഎഫ്)യുടെ കണക്കനുസരിച്ച് ഈ മാസമൊടുവില്‍ വെനിസ്വേലയുടെ പണപ്പെരുപ്പ നിരക്ക് പത്ത് ലക്ഷം ശതമാനം കടക്കും. ഇന്ത്യയിലെ നിലവിലെ പണപ്പെരുപ്പ നിരക്ക് 5.7 ശതമാനം ആണ്. 

ഏപ്രില്‍ മാസത്തില്‍ മാത്രം പണപ്പെരുപ്പ നിരക്കില്‍ 234 ശതമാനമാണ് വര്‍ധന രേഖപ്പെടുത്തിയത്. അതായത് പണപ്പെരുപ്പ നിരക്ക് ഓരോ 18 ദിവസവും ഇരട്ടിയാകുന്നു. നിലവില്‍ 3.5 ദശലക്ഷം ബൊളിവര്‍ കൊടുത്താല്‍ കരിഞ്ചന്തയില്‍ ഒരു ഡോളര്‍ കിട്ടും. 1923-ല്‍ ജര്‍മ്മനിയിലും 2000-ല്‍ സിംബാബ്വെയിലും അനുഭവിച്ചതിലും രൂക്ഷമാണ് വെനിസ്വേലയിലെ സ്ഥിതിയെന്നാണ് ഐ എം എഫ് പറയുന്നത്. നാലു വര്‍ഷം മുമ്പ് എണ്ണവില 30 വര്‍ഷത്തെ താഴ്ചയിലേക്ക് പോയതോടെയാണ് എണ്ണ പ്രധാന കയറ്റുമതിയായ വെനസ്വേല സമ്പദ് വ്യവ്സഥ തകരാനാരംഭിച്ചത്. 

അമേരിക്കന്‍ സാമ്രാജ്യത്തോട് തുറന്ന യുദ്ധം പ്രഖ്യാപിച്ച്, ഐ എം എഫിന്റെ വായ്പ തിരിച്ചടക്കില്ലെന്ന് പ്രഖ്യാപിച്ച കരുത്തനായ പ്രസിഡന്റ് ഹ്യൂഗോ ഷാവേസിന്റെ മരണത്തിനു ശേഷമാണ് മഡുറോ അധികാരത്തിലെത്തുന്നത്. എന്നാല്‍ ഷാവേസിന്റെ ചങ്കുറപ്പ് മഡുറോയ്ക്ക് ഇല്ലാതെ വന്നതോടെ രാജ്യം പരിതാപകരമായ അവസ്ഥയിലേക്ക് നിലം പതിക്കുകയായിരുന്നു. 

വെനിസ്വേല യൂണിവേഴ്സിറ്റി പ്രൊഫസര്‍ തന്‍റെ പൊട്ടിയ ഷൂ തുന്നിച്ചതിന് കഴിഞ്ഞ ദിവസം ചാര്‍ജ്ജായി നല്‍കിയത് 2000 കോടി ബൊളിവര്‍. അതായത് അദ്ദേഹത്തിന്‍റെ നാലു മാസത്തെ ശമ്പളം. ഇക്കഴിഞ്ഞ മേയില്‍ രാജ്യത്തെ മിനിമം മാസ വേതനം 13 ലക്ഷം ബൊളിവറായിരുന്നു. 

പണത്തിന്‍റെ മൂല്യം കുത്തനെ ഇടിയുമ്പോള്‍ ചാക്കുകണക്കിന് ബൊളിവറുണ്ടെങ്കിലെ ഒരു ചോക്ലേറ്റ് കിട്ടൂ എന്ന സ്ഥിതിയാണ്. ഈ അവസ്ഥയില്‍ ജനങ്ങള്‍ പട്ടിണികൊണ്ട് വലയുകയാണ്.