കടകംപള്ളിക്കെതിരെ ശിവഗിരി മഠം; തീർത്ഥാടക സർക്യൂട്ട് ഉദ്ഘാടന വേദിയിൽ വാക്പോര്
സംസ്ഥാനം ആവിഷ്കരിക്കുന്ന കേന്ദ്ര ടൂറിസം പദ്ധതികളിൽ കേന്ദ്രം ഏകപക്ഷീയമായി തീരുമാനമെടുക്കരുതെന്ന് കടകംപള്ളി സുരേന്ദ്രൻ . ശിവഗിരി മഠത്തിന് രാഷ്ട്രീയ സങ്കുചിത താൽപര്യങ്ങളില്ലെന്ന് സ്വാമി ശാരതാനന്ദ.
ശിവഗിരി: ശിവഗിരി തീർത്ഥാടക സർക്യൂട്ടിനെ ചൊല്ലി വാക്പോരുമായി കടകംപള്ളി സുരേന്ദ്രനും ശിവഗിരി മഠവും. സംസ്ഥാനത്താവിഷ്കരിക്കുന്ന കേന്ദ്ര ടൂറിസം പദ്ധതികളിൽ കേന്ദ്രം ഏകപക്ഷീയമായ തീരുമാനം എടുക്കരുതെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ ഉദ്ഘാടന വേദിയില്‍ പറഞ്ഞു. ഇക്കാര്യത്തിൽ സങ്കുചിത രാഷ്ട്രീയ താൽപര്യങ്ങൾ കാണിക്കരുത്. ഫെഡറൽ മര്യാദകൾ പാലിക്കപ്പെടണമെന്ന് കടകംപള്ളി ആവശ്യപ്പെട്ടു.
ശിവഗിരി തീർഥാടന സർക്യൂട്ടിനായി കേരളം നിരവധി പരിശ്രമങ്ങൾ നടത്തിയിട്ടുണ്ട്. കേരള ടൂറിസത്തെ അവഗണിച്ച് ഐടിഡിസിക്ക് നിർവഹണ ചുമതല നൽകിയത് കേന്ദ്ര സംസ്ഥാന ബന്ധത്തെ മോശമാക്കുമെന്നും കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു.
എന്നാല്‍ വേദിയില്‍ വച്ച് തന്നെ കടകംപള്ളിക്ക് മറുപടിയുമായി ശ്രീനാരായണ ധർമ്മ സംഘമെത്തി. ശിവഗിരി തീർത്ഥാടന സർക്യൂട്ട് ഐ ടി ഡി സിയെ ഏൽപിക്കാൻ സംഘത്തിന് താൽപര്യമുണ്ടായിരുന്നു. കേന്ദ്രത്തെ അതിനായി സമീപിച്ചിരുന്നു. അതിനെ ഗൂഢലക്ഷ്യമായി വ്യാഖ്യാനിക്കേണ്ടെന്ന് സ്വാമി ശാരദാനന്ദ വ്യക്തമാക്കി. മഠത്തിന് രാഷ്ട്രീയ സങ്കുചിത താൽപര്യങ്ങളില്ലന്നും ശ്രീനാരായണ ധർമ്മ സംഘം ട്രഷറർ സ്വാമി ശാരദാനന്ദ പറഞ്ഞു