Asianet News MalayalamAsianet News Malayalam

കനകദുര്‍ഗയ്ക്ക് ഭര്‍തൃ വീട്ടില്‍ കയറാം; ആരും തടയരുതെന്ന് പുലാമന്തോൾ ഗ്രാമന്യായാലയം

കനകദുർഗയ്ക്ക് പെരിന്തൽമണ്ണയിലെ വീട്ടിൽ കയറാം. പുലാമന്തോൾ ഗ്രാമ ന്യായാലയമാണ് അനുമതി നൽകിയത്. 

verdict in kanakadurgas petition to enter home
Author
Malappuram, First Published Feb 5, 2019, 4:48 PM IST

മലപ്പുറം: ശബരിമല ദര്‍ശനം നടത്തി വിവാദത്തിലിടം പിടിച്ച കനകദുര്‍ഗയ്ക്ക് പെരിന്തൽമണ്ണയിലെ ഭര്‍ത്താവിന്‍റെ വീട്ടില്‍ പ്രവേശിക്കാം. പുലാമന്തോൾ ഗ്രാമ ന്യായാലയമാണ് അനുമതി നൽകിയത്. കനക ദുർഗയെ ആരും തടയരുതെന്നും ഭർത്താവിന്‍റെ പേരിലുള്ള വീട് തൽക്കാലം വിൽക്കരുതെന്നും പുലാമന്തോൾ ഗ്രാമന്യായാലയം വിധി പറഞ്ഞു.
 
ശബരിമല ദര്‍ശനം നടത്തിയ കനകദുര്‍ഗയെ വീട്ടില്‍ കയറ്റില്ലെന്ന് ഭര്‍തൃവീട്ടുകാര്‍ നിലപാട് എടുത്തതിന് പിന്നാലെയാണ് കനകദുര്‍ഗ പുലാമന്തോൾ ഗ്രാമ ന്യായാലയത്തെ സമീപിച്ചത്. കഴിഞ്ഞ രണ്ടാഴ്ചയായി പെരിന്തല്‍മണ്ണയിലെ സര്‍ക്കാര്‍ ആശ്രയ കേന്ദ്രത്തിലാണ് കനകദുര്‍ഗ താമസിക്കുന്നത്. പൊലീസ് സുരക്ഷയും ഒരുക്കിയിട്ടുണ്ട്. 

ഡിസംബര്‍ 24നാണ് കനകദുര്‍ഗ്ഗ ശബരിമല ദര്‍ശനത്തിനായി പെരിന്തല്‍മണ്ണയിലെ വീട്ടില്‍നിന്ന് പുറപ്പെട്ടത്. ആദ്യശ്രമം പരാജയപ്പെട്ടെങ്കിലും ജനുവരി രണ്ടിന് സന്നിധാനത്തെത്തി ദര്‍ശനം നടത്തി. തിരികെയെത്തിയ കനകദുര്‍ഗ്ഗയെ ഭര‍തൃവീട്ടുകാര്‍ വീട്ടില്‍ കയറാന്‍ അനുവദിച്ചില്ല. ഇതെത്തുടര്‍ന്നാണ് പുലാമന്തോള്‍ ഗ്രാമന്യായാലയത്തെ സമീപിച്ചത്. വീട്ടില്‍ കയറ്റാനാവില്ലെന്ന നിലപാട് ഭര്‍തൃവീട്ടുകാര്‍ ആവര്‍ത്തിച്ചു. 

എന്നാല്‍ ഈ വാദം തള്ളിയ കോടതി കനകദുര്‍ഗ്ഗയ്ക്ക് അനുകൂലമായി വിധി പുറപ്പെടുവിക്കുകയായിരുന്നു. വീട് മറ്റാര്‍ക്കെങ്കിലും വില്‍ക്കുകയോ കൈമാറ്റം ചെയ്യുകയോ ചെയ്യരുതെന്നും കോടതി നിര്‍ദ്ദേശിച്ചു. വിധിയില്‍ സന്തോഷമുണ്ടെന്നും സാധിക്കുമെങ്കില്‍ ഇന്ന് തന്നെ വീട്ടില്‍ തിരികെ കയറുമെന്നും കനകദുര്‍ഗ്ഗ വ്യക്തമാക്കി. വിധിക്കെതിരെ ജില്ലാ സെഷന്‍സ് കോടതിയില്‍ അപ്പീല്‍ പോകുമെന്നായിരുന്നു. ഭര്‍ത്താവ് കൃഷ്ണനുണ്ണിയുട അഭിഭാഷകന്‍റെ പ്രതികരണം.

അതേസമയം, പൊലീസ് സുരക്ഷയിലും  വധഭീഷണിയുണ്ടെന്ന് ശബരിമലയില്‍ ദര്‍ശനം നടത്തിയ കോഴിക്കോട് സ്വദേശി ബിന്ദു വെളിപ്പെടുത്തിയിരുന്നു. തടവിന് തുല്യമായ സ്ഥിതിയാണ് ഷോര്‍ട്ട് സ്റ്റേഹോമില്‍ കനകദുര്‍ഗയുടേതെന്നും ബിന്ദു ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞിരുന്നു. ശബരിമല ദര്‍ശനം കഴിഞ്ഞ്  മൂന്നാഴ്ച പിന്നിട്ടിട്ടും ഭീഷണികളുടെ നടുവിലാണ് ബിന്ദു. സമൂഹമാധ്യമങ്ങളില്‍ തന്‍റെയും കനകദുര്‍ഗയുടെയും ഫോട്ടോ പ്രചരിപ്പിച്ച് കൊല്ലണമെന്ന ആഹ്വാനമാണ് സംഘപരിവാര്‍ ഇപ്പോള്‍ നടത്തുന്നതെന്നാണ് ബിന്ദു ആരോപിച്ചത്.

ഇക്കാര്യം പൊലീസിന്‍റെ ശ്രദ്ധയില്‍ പെടുത്തിയിട്ടുണ്ട്. ആക്രമണസാധ്യത അവരും തള്ളിക്കളയുന്നില്ല. ഭര്‍ത്താവും ബന്ധുക്കളും കൈയൊഴി‌ഞ്ഞ് ഷോര്‍ട്ട് സ്റ്റേ ഹോമില്‍ അഭയം തേടിയ  കനകദുര്‍ഗക്ക് പുറത്തിറങ്ങാന്‍ പോലും കഴിയുന്നില്ലെന്നും ബിന്ദു പറഞ്ഞിരുന്നു.

Follow Us:
Download App:
  • android
  • ios