തിരുവനന്തപുരം: ചീഫ് സെക്രട്ടറി എംഎസ് വിജയാനന്ദിനും എഡിജിപി ആര്‍.ശ്രീലേഖക്കും വിജിലന്‍സിന്റെ ക്ലീന്‍ ചിറ്റ്. ഗതാഗത കമ്മീഷണറായിരിക്കെ ശ്രീലേഖ നടത്തിയ വിദേശ യാത്രയിലും സാമ്പത്തിക വിനിയോഗത്തിലും ക്രമക്കേടില്ലെന്നാണ് വിജിലന്‍സിന്റെ പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട്. അതേസമയം, വിദേശ യാത്ര നടത്തിയപ്പോള്‍ ഔദ്യോഗിക ഫോണും വാഹനവും കൈവശം വച്ചത് തെറ്റായിരുന്നുവെന്നും വിജിലന്‍സ് റിപ്പോര്‍ട്ടില്‍ പറയുന്നു.

സ്വകാര്യ ആവശ്യത്തിനായി ഉപയോഗിച്ച പണം സര്‍ക്കാരിലേക്ക് തിരികെ അടച്ചതിനാല്‍ നടപടി വേണ്ടെന്നും റിപ്പോര്‍ട്ടില്‍ വിജിലന്‍സ് പറയുന്നു. ശ്രീലേഖക്കെതിരായ വകുപ്പ്തല അന്വേഷണ റിപ്പോ‍ര്‍ട്ടില്‍ ചീഫ് സെക്രട്ടറി കാലതമാസം വരുത്തിയിട്ടില്ലെന്നും വിജിലന്‍സ് കോടതിയില്‍ റിപ്പോട്ട് നല്‍കി.

സര്‍ക്കാര്‍ മാറിയപ്പോള്‍ സെക്രട്ടറിയേറ്റിലെ ഉദ്യോഗസ്ഥ തലത്തില്‍ മാറ്റങ്ങളുണ്ടായി. ഇതാണ് ഫയല്‍ വൈകാന്‍ കാരണെമന്നും വിജിലന്‍സ് കോടതിയെ അറിയിച്ചു.മാനദണ്ഡം പാലിക്കാതെ നടത്തിയ സ്ഥലംമാറ്റം, റോഡ് സുരക്ഷാഫണ്ടിന്റെ അനധികൃത വിനിയോഗം, ഓഫീസ് പ്രവര്‍ത്തനങ്ങളിലെ സാമ്പത്തിക ക്രമക്കേടുകള്‍, ഔദ്യോഗിക വാഹനത്തിന്റെ ദുരുപയോഗം തുടങ്ങി ഒന്‍പത് ആരോപണളുടെ പേരിലാണ് എ.ഡി.ജി.പി. ആര്‍. ശ്രീലേഖയ്ക്കെതിരെ വിജിലന്‍സ് അന്വേഷണം നടത്തിയത്. കേരള ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷനാണ് ഇത് സംബന്ധിച്ച് പരാതി നല്‍കിയത്.