എട്ടാമത് ഏഷ്യാവിഷന്‍ ടെലിവിഷന്‍ അവാര്‍ഡുകള്‍ ദുബായില്‍ വിതരണം ചെയ്തു. മികച്ച വാര്‍ത്താവതാരകനുള്ള പുരസ്കാരം ഏഷ്യാനെറ്റ് ന്യൂസ് സീനിയര്‍ കോര്‍ഡിനേറ്റിഗ് എഡിറ്റര്‍ വിനു വി ജോണ്‍ ഏറ്റുവാങ്ങി.

തെന്നിന്ത്യന്‍ താരങ്ങള്‍ സമ്പന്നമാക്കിയ ആഘോഷരാവിലായിരുന്നു അവാര്‍ഡ് ചടങ്ങുകള്‍. അവാര്‍ഡ് നിശയുടെ മുഖ്യ ആകര്‍ഷണമായ ബോശളിവു‍ഡ് താരറാണി മാധുരി ദീക്ഷിതിനെ ഐക്കണ്‍ ഓഫ് ഇന്ത്യ പുരസ്കാരം നല്‍കി ആദരിച്ചു.

വുമണ്‍ ഓഫ് ദ ഇയറായി തെരഞ്ഞെടുക്കപ്പെട്ട മംമ്താ മോഹന്‍ദാസിനും നടിമാരായ പ്രിയാമണി, ഷംന കാസിം, ജുവല്‍ മേരി എന്നിവര്‍ക്കൊപ്പം നൃത്തചുവടുകള്‍ തീര്‍ത്തും പാട്ടുപാടിയും മാധുരി ദീക്ഷിത് വേദി കീഴടക്കി.

മിഡില്‍ ഈസ്റ്റില്‍ പ്രേക്ഷകരെ ഏറെ സ്വാധീനിച്ച ചാനലിനുള്ള പുരസ്കാരം ഏഷ്യാനെറ്റ് മിഡിലീസ്റ്റിന് ലഭിച്ചു. സ്റ്റാര്‍ ഏഷ്യാനെറ്റ് മിഡിലീസ്റ്റ് ബിസിനസ് ഹെഡ് ബിന്ദു ഗണേഷ്കുമാര്‍ അവാര്‍ഡ് ഏറ്റുവാങ്ങി. മനോരമ ന്യൂസ് ഡയറക്ടര്‍ ജോണി ലൂക്കോസ്, ഏഷ്യാനെറ്റിലെ സെല്‍മി ദ ആന്‍സര്‍ എന്ന പരിപാടിയിലൂടെ മികച്ച ഗെയിംഷോ അവതാരകനായി നടന്‍ മുകേഷ്, ഹജ്ജ് തീര്‍ത്ഥാടനം സംബന്ധിച്ച റിപ്പോര്‍ട്ടുകള്‍ക്ക് ഏഷ്യാനെറ്റ് ന്യൂസ് ജിദ്ദ പ്രതിനിധി ജലീല്‍ കണ്ണമംഗലം എന്നിവരും പുരസ്കാരങ്ങള്‍ ഏറ്റുവാങ്ങി. പ്രേക്ഷകരെ ആവേശം കൊള്ളിച്ച മാധുരി ദീക്ഷിതിന്‍റെ സിനിമാഗാനങ്ങള്‍ കോര്‍ത്തിണക്കി ഷംനാ കാസിം അവതരിപ്പിച്ച ഡാന്‍സ് സദസിനെ ഇളക്കി മറിച്ചു.