ഗോവയിൽ നിന്ന് നായ്ക്കുട്ടിയെ ദത്തെടുത്ത്  അമ്മ സോണിയാ ​ഗാന്ധിക്ക് സമ്മാനമായി നൽകിയത് രാഹുൽ തന്റെ യൂട്യൂബ് ചാനലിൽ പങ്കുവെച്ചിരുന്നു.

ദില്ലി: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി പട്ടിക്കുട്ടിക്ക് പേരിട്ടതിനെ വിമർശിച്ച് ഓൾ ഇന്ത്യ മജ്‌ലിസെ ഇത്തേഹാദുൽ മുസ്‌ലിമീൻ (എഐഎംഐഎം) നേതാവ് മുഹമ്മദ് ഫർഹാൻ. രാഹുൽ ​ഗാന്ധി ​ഗോവയിൽ നിന്ന് പുതുതായി എത്തിച്ച നായ്ക്കുട്ടികളിലൊന്നിന് 'നൂറി' എന്നാണ് പേരിട്ടത്. നായ്ക്കുട്ടിക്ക് മുസ്ലിം പേരിട്ടത് മുസ്ലീം പെൺകുട്ടികളോടുള്ള അപമാനമാണെന്ന് എഐഎംഐഎം ആരോപിച്ചു. മൂന്ന് മാസം പ്രായമുള്ള ജാക്ക് റസ്സൽ ടെറിയർ നായ്ക്കുട്ടിക്കാണ് നൂറി എന്ന് പേരിട്ടത്.

രാഹുൽ ഗാന്ധിയുടെ നടപടി അപലപനീയവും ലജ്ജാകരവുമാണ്. നായയ്ക്ക് നൂറി എന്ന് പേരിട്ടത് അപമാനമാണ്. അതേ പേരിലുള്ള മുസ്ലീം പെൺകുട്ടികൾക്ക് രാഹുൽ​ഗാന്ധിയുടെ നടപടി അപമാനമാകും. രാഹുലിന്റെ നടപടി മുസ്ലീം പെൺമക്കളോടും മുസ്ലീം സമുദായത്തോടുമുള്ള ഗാന്ധി കുടുംബത്തിന്റെ ബഹുമാനത്തെ പ്രതികൂലമായി ബാധിക്കുമെന്നും ഫർഹാൻ പറഞ്ഞു.

ഗോവയിൽ നിന്ന് നായ്ക്കുട്ടിയെ ദത്തെടുത്ത് അമ്മ സോണിയാ ​ഗാന്ധിക്ക് സമ്മാനമായി നൽകിയത് രാഹുൽ തന്റെ യൂട്യൂബ് ചാനലിൽ പങ്കുവെച്ചിരുന്നു. “നൂറി ഗോവയിൽ നിന്ന് ഞങ്ങളുടെ കൈകളിലേക്ക് എത്തി. ഞങ്ങളുടെ ജീവിതത്തിന്റെ വെളിച്ചമായി അവൾ മാറി,”-രാഹുൽ ഗാന്ധി വീഡിയോയിൽ പറഞ്ഞു. സോണിയാ ഗാന്ധിയുടെ മറ്റൊരു വളർത്തു നായയായ 'ലാപ്പോ'യെയും ​ഗോവയിൽ നിന്നാണ് കൊണ്ടുവന്നത്.