'ബാബു കഞ്ചാവ് ഒന്നും ഉപയോഗിച്ചിട്ടില്ല. അവൻ കഞ്ചാവ് ഉപയോഗിക്കാറില്ല.  കള്ളുകുടിച്ചിട്ടുണ്ടായിരുന്നു. സുഹൃത്തിന്റെ പിറന്നാൾ ആഘോഷത്തിന് പോയതാണ്. അതിനുശേഷം വീട്ടിലെത്തി സഹോദരനുമായി വഴക്കുണ്ടായി'.

പാലക്കാട്: മലമ്പുഴ കൂമ്പാച്ചിമലയിൽ രണ്ട് ദിവസം ഒരു തുള്ളി വെള്ളം പോലും കുടിക്കാതെ ജീവനോട് മല്ലിട്ട് വാർത്തകളിൽ നിറഞ്ഞ ബാബുവിന്റെ മറ്റൊരു വീഡിയോ വൈറലാകുന്നു. ഇത്തവണ ബാബു കൂട്ടുകാരുമായി അടികൂടിയും അസഭ്യം പറഞ്ഞും അലറിവിളിച്ചും നിലത്തുരുളുകയും ചെയ്യുന്ന വീഡിയോയാണ് വൈറലാകുന്നത്. സംഭവത്തിന്റെ കാരണം വെളിപ്പെടുത്തി ബാബുവിന്റെ അമ്മയും രം​ഗത്തെത്തി. 

‘എനിക്കു ചാകണം, ചാകണം’ എന്ന് ബാബു വിളിച്ചു പറയുന്നത് വീഡിയോയിൽ കാണാം. കൂട്ടുകാർ തലയിൽ വെള്ളം ഒഴിക്കുന്നതും അനുനയിപ്പിക്കാൻ ശ്രമിക്കുന്നതും കാണാം. ബാബുവിനെ ആശ്വസിപ്പിക്കാനെത്തിയ അമ്മയോടും സുഹൃത്തുക്കളോടും ബാബു കയര്‍ക്കുന്നു. നിരവധി പേരാണ് ബാബുവിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ ഷെയർ ചെയ്തത്. ബാബു കഞ്ചാവിന് അടിമയാണെന്ന തരത്തിലാണ് പ്രചരണം. എന്നാൽ ബാബു കഞ്ചാവുപോലുള്ള ലഹരി ഉപയോ​ഗിക്കുന്നയാളല്ലെന്ന് അമ്മ പറഞ്ഞു. 

ബാബു കഞ്ചാവ് ഒന്നും ഉപയോഗിച്ചിട്ടില്ല. അവൻ കഞ്ചാവ് ഉപയോഗിക്കാറില്ല. കള്ളുകുടിച്ചിട്ടുണ്ടായിരുന്നു. സുഹൃത്തിന്റെ പിറന്നാൾ ആഘോഷത്തിന് പോയതാണ്. അതിനുശേഷം വീട്ടിലെത്തി സഹോദരനുമായി വഴക്കുണ്ടായി. നിസാരപ്രശ്നത്തിനാണത്. ഈ വഴക്കു കഴിഞ്ഞ് ബാബു അടുത്തുള്ള കരിങ്കൽ ക്വാറിയിലേക്കാണ് പോയത്. ബാബു ആത്മഹത്യ ചെയ്യാൻ പോകുകയാണോയെന്ന് ഭയന്ന് ഞാനും ഒപ്പം ചെന്നു. അവിടെയിരുന്നവരോട് ബാബുവിനെ പിടിക്കാൻ പറഞ്ഞു. അവർ തടഞ്ഞതോടെ പിടിയും വലിയുമായി. ഇതാണ് ചിലർ ഫോണിൽ റെക്കോർഡ് ചെയ്ത് പ്രചരിപ്പിച്ചത്. കഞ്ചാവ് അടിച്ച് ബഹളമുണ്ടാക്കുന്നതല്ല. ബാബുവിന് കുറച്ച് ടെൻഷനുണ്ട്. ഉറക്കം ശരിയല്ല, ഭക്ഷണവും കഴിക്കുന്നില്ല. അതുകൊണ്ടാണ് അവൻ പെട്ടെന്ന് ദേഷ്യപ്പെട്ടത്.’ – അമ്മ മാധ്യമങ്ങളോട് പറഞ്ഞു.