Asianet News MalayalamAsianet News Malayalam

'സംഘപാതയിൽ നിന്നും വ്യതിചലിച്ചൊരു ജീവിതവും എനിക്കുണ്ടാവില്ല': ഗോപിനാഥൻ കൊടുങ്ങല്ലൂർ

താൻ കമ്യൂണിസ്റ്റ് പാർട്ടിയിലേക്ക് പോകുമെന്നും പാസ്റ്ററാകുമെന്നും ദിവാസ്വപ്നം കാണുന്നവരോട് പുച്ഛം മാത്രമേയുള്ളൂവെന്ന് ഗോപിനാഥൻ

ഏതൊരു മനുഷ്യനും സംഭവിച്ചു പോകാവുന്ന തെറ്റാണ് എഎച്ച്‌പി എന്ന സംഘടനയിൽ പ്രവർത്തിച്ച വഴി എനിക്കുമുണ്ടായതെന്നും അദ്ദേഹം

പാസ്റ്ററെ ആക്രമിച്ചതടക്കമുള്ള കേസിൽ പ്രതിയായി 192 ദിവസം തടവിൽ കഴിഞ്ഞ ഇദ്ദേഹം, രാഷ്ട്രീയ ബജ്‌റംഗ്‌ദൾ നേതൃസ്ഥാനം രാജിവച്ചിരുന്നു

Gopinathan Kodungalloor facebook post RSS AHP
Author
Kodungallor, First Published Oct 15, 2019, 12:15 PM IST

കൊടുങ്ങല്ലൂർ: താൻ സംഘടനാപ്രവർത്തനം ഒഴിഞ്ഞത് എഎച്ച്‌പി (അന്താരാഷ്ട്രീയ ഹിന്ദു പരിഷത്ത്) യിൽ നിന്നാണെന്നും അതിന് ആർഎസ്എസുമായി ബന്ധമില്ലെന്നും ഗോപിനാഥൻ കൊടുങ്ങല്ലൂർ.  പാസ്റ്ററെ ആക്രമിച്ചതടക്കമുള്ള കേസിൽ പ്രതിയായി ദീർഘനാൾ തടവിൽ കഴിഞ്ഞ ഗോപിനാഥൻ കൊടുങ്ങല്ലൂർ, രാഷ്ട്രീയ ബജ്‌റംഗ്‌ദളിന്റെ തൃശ്ശൂർ ജില്ലാ ജനറൽ സെക്രട്ടറി സ്ഥാനമടക്കം രാജിവച്ചിരുന്നു. 

"ഏതൊരു മനുഷ്യനും സംഭവിച്ചു പോകാവുന്ന തെറ്റാണ് എഎച്ച്‌പി എന്ന സംഘടനയിൽ പ്രവർത്തിച്ച വഴി എനിക്കുമുണ്ടായത്" എന്ന് പറഞ്ഞ അദ്ദേഹം, ഇതിൽ ഖേദിക്കുന്നതായും കുറിച്ചു. ഓർമ്മവച്ച നാൾ മുതൽ സംഘപ്രവർത്തകനാണെന്നും "സംഘപാതയിൽ നിന്നും വ്യതിചലിച്ചൊരു ജീവിതവും എനിക്കുണ്ടാവില്ല" എന്നും അദ്ദേഹം ഫെയ്‌സ്ബുക് പോസ്റ്റിൽ കുറിച്ചു.

താൻ കമ്യൂണിസ്റ്റ് പാർട്ടിയിലേക്ക് പോകുമെന്നും പാസ്റ്ററാകുമെന്നും ദിവാസ്വപ്നം കാണുന്നവരോട് പുച്ഛം മാത്രമേയുള്ളൂവെന്ന് അദ്ദേഹം പോസ്റ്റിൽ വ്യക്തമാക്കിയിട്ടുണ്ട്. ദീർഘനാൾ ജയിലിലായിരുന്നപ്പോൾ ബിജെപി നേതാക്കളാണ് സഹായത്തിന് എത്തിയതെന്നും എഎച്ച്പി നേതാക്കൾ ഒന്ന് കാണാൻ പോലും വന്നില്ലെന്നും ഇതിൽ കുറ്റപ്പെടുത്തുന്നുണ്ട്.

Read More: 'സംഘടനാ പ്രവർത്തനം തീവ്രവാദത്തിൽ എത്താഞ്ഞത് ഭാഗ്യം': ഗോപിനാഥൻ കൊടുങ്ങല്ലൂർ പ്രവർത്തനം അവസാനിപ്പിച്ചു...

തന്റെ പ്രസ്ഥാനം സംഘം മാത്രമാണെന്ന് പറഞ്ഞ ഗോപിനാഥൻ, "തെറ്റിദ്ധരിക്കപ്പെട്ട സ്വയംസേവക സഹോദരങ്ങൾക്കും സംഘബന്ധുക്കൾക്കും വേണ്ടിയാണ്  ഈ വിശദീകരണ കുറിപ്പ്" എന്ന് വ്യക്തമാക്കിയാണ് പോസ്റ്റ് അവസാനിപ്പിച്ചിരിക്കുന്നത്.

ഗോപിനാഥൻ കൊടുങ്ങല്ലൂരിന്റെ ഫെയ്സ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം

നമസ്കാരം...
എന്റെയനുഭവങ്ങളുടെ വെളിച്ചത്തിൽ ഞാൻ സ്വീകരിച്ച നിലപാടിന്റെ ചുവടുപിടിച്ച് കഴിഞ്ഞ ദിവസങ്ങളിലായി പലതരത്തിലുള്ള വ്യാഖ്യാനങ്ങളും, മുതലെടുപ്പ് ശ്രമങ്ങളും, തെറ്റായ പ്രചാരണങ്ങളും നടന്നുവരുന്നതിന്റെ പശ്ചാത്തലത്തിൽ എനിക്കീ വിശദീകരണം തന്നേ മതിയാകൂ....

ആദ്യമായി പറയട്ടെ ഞാൻ സംഘടനാ ചുമതല ഒഴിഞ്ഞിരിക്കുന്നത് AHP എന്ന പ്രവീൺതൊഗാഡിയ സംഘടനയിൽ നിന്നാണ്.
അതിന് RSS എന്ന മഹാപ്രസ്ഥാനവുമായി യാതൊരു ബന്ധവുമില്ല.

മറിച്ചു സംഘത്തിനും ബിജെപിക്കും എതിരെത്തന്നെയാണ് ഈ സംഘടന പ്രവർത്തിച്ചു വരുന്നതും.
ഞാൻ ഓർമ്മവെച്ച നാൾ സംഘപ്രവർത്തകനാണ്. എന്റെയച്ഛൻ ബിജെപി മണ്ഡലം കാര്യകർത്താവായിരുന്നു..
ഏതൊരു മനുഷ്യനും സംഭവിച്ചു പോകാവുന്ന തെറ്റാണ് AHP എന്ന സംഘടനയിൽ പ്രവർത്തിച്ച വഴി എനിക്കുമുണ്ടായത്.
ആ ഒരു തീരുമാനം എടുത്തപ്പോൾ എന്നെ സ്നേഹിക്കുന്ന എന്നോട് ആത്മാർത്ഥതയുള്ള ഒരുപാട് ആളുകൾ എനിക്ക് മുന്നറിയിപ്പ് തന്നിരുന്നു.. പക്ഷെ ആ സമയത്ത് അതൊന്നും ചെവി കൊണ്ടില്ല
അതിൽ ഞാനിന്ന് ഖേദിക്കുന്നു..
ഞാൻ കമ്മ്യൂണിസ്റ്റ് പാർട്ടിയിലേക്ക് പോകും, പാസ്റ്ററാകും എന്നൊക്കെ ദിവാസ്വപ്നം കാണുന്നവരോട് പുച്ഛം മാത്രമേയുള്ളൂ...

എന്റെ കുടുംബം സംഘകുടുംബമാണ്.. സംഘപാതയിൽ നിന്നും വ്യതിചലിച്ചൊരു ജീവിതവും എനിക്കുണ്ടാവില്ല..

രാഷ്ട്രീയബജ്രങ് ദൾ നേതാവ് ശ്രീരാജ് കൈമളിന്റെ വിശദീകരണത്തിന് മറുപടി അർഹിക്കുന്നില്ല എങ്കിലും പറഞ്ഞില്ലെങ്കിൽ ശരിയാവില്ലല്ലോ.

എനിക്ക് നേരത്തെയും കേസുകൾ ഉണ്ടായിട്ടുണ്ട്.. അത് കള്ളക്കടത്തിനോ ബ്ലാക്ക് മണി ഇടപാടിനോ പെണ്ണ് പിടിക്കോ അല്ലെന്ന കാര്യം വിനയപൂർവം ഓർമ്മിപ്പിക്കുന്നു. അതൊക്കെ താങ്കൾക്ക് പുതിയ അറിവാണെന്ന് അറിഞ്ഞതിൽ സന്തോഷം.. നാഴികക്ക് നാല്പത് വട്ടം ഫേസ്‌ബുക്കിൽ പോസ്റ്റിടുന്നതല്ലാതെ എന്ത് ഹൈന്ദവ ഉദ്ധാരണ പ്രവർത്തനമാണ് താങ്കൾ ഉൾപ്പെടെ നടത്തുന്നതെന്ന് എനിക്കറിയാം.. ദയവായി വിഴുപ്പലക്കാൻ പ്രേരിപ്പിക്കരുത്..

ഞാൻ ദീർഘനാൾ ജയിലിൽ ആയിട്ട്കൂടി AHP യുടെ ഒരു സ്വയംപ്രഖ്യാപിത "ഹിന്ദുസംരക്ഷകരും" ഒന്ന് കാണാൻ പോലും വന്നിട്ടില്ല.. അവിടെത്തന്നെ ഞാൻ തിരിച്ചറിഞ്ഞിരുന്നു നിങ്ങളുടെ കാപട്യം..
മാതൃസംഘടനയെ ധിക്കരിച്ചുകൊണ്ട് ഞാൻ AHP യിൽ പ്രവർത്തിച്ചത് എനിക്ക് ശമ്പളമോ മറ്റെന്തെകിലും വാഗ്ദാനമോ ഒന്നും കിട്ടിയിട്ടുമല്ല അങ്ങനെയുള്ളവർ മാത്രമാണ് ഇന്ന് ആ സംഘടനയിൽ ഉള്ളതും.. അവരതിന് നന്ദി കാണിക്കട്ടെ.. ഞാനെന്തായാലും ഇല്ല..

എന്റെ പ്രസ്ഥാനം സംഘം മാത്രമാണ്.. ആരോ എഫ്ബിയിൽ കുറിച്ച പോലെ ഡോക്ടർ ഹെഡ്ഗേവാർ എന്ന വിദഗ്ദനായ എഞ്ചിനീയർ ഡിസൈൻ ചെയ്ത ഉറപ്പുള്ള വീടാണ് സംഘ കുടുംബം.. അതിന്റെ സുരക്ഷിതത്വവും അന്തസ്സും ആത്മാഭിമാനവുമൊന്നും ഫേസ്ബുക്കിൽ കൂലിക്കെഴുത്തുകാരെ കൊണ്ട് ഉണ്ടാക്കാൻ ശ്രമിക്കുന്ന വ്യാജവീടിനുണ്ടാകില്ല എന്ന സത്യം അൽപ്പം വൈകിയാണേലും അനുഭവം കൊണ്ട് മനസിലാക്കുന്നു.....

തെറ്റിദ്ധരിക്കപ്പെട്ട സ്വയംസേവക സഹോദരങ്ങൾക്കും സംഘബന്ധുക്കൾക്കും വേണ്ടിയാണ് എന്റെ ഈ വിശദീകരണ കുറിപ്പ്..

Follow Us:
Download App:
  • android
  • ios