നിറ തോക്കുമായി ജ്വല്ലറിയില്‍ മോഷ്ടിക്കാന്‍ കയറിയിട്ടും വെടിയുര്‍ത്തിട്ടും രക്ഷയില്ലാതെ കള്ളന്‍. ഒടുവില്‍ നാട്ടുകാര്‍ കൈകാര്യം  ചെയ്ത് പൊലീസില്‍ ഏല്‍പ്പിച്ചു.

അഹമ്മദാബാദ്: തിരക്കേറിയ നഗരത്തിലെ ജ്വല്ലറി ഷോറൂമില്‍ നിറ തോക്കുമായി മോഷ്ടിക്കാന്‍ കയറിയ കള്ളനെ ജീവനക്കാര്‍ പിടികൂടാന്‍ ശ്രമിച്ചതോടെ പുറത്തിറങ്ങി വെടിവെച്ചു. അഹമ്മദാബാദിലെ മണിനഗറില്‍ നടന്ന സംഭവത്തിന്റെ നടുക്കുന്ന വീഡിയോ ദൃശ്യങ്ങള്‍ ഇപ്പോള്‍ സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിക്കുന്നുണ്ട്. തോക്കുമായി ഓടുന്ന ഇയാളെ പിടികൂടാനായി ആളുകള്‍ പിന്നാലെ ഓടുന്നതും വീഡിയോയില്‍ കാണാം.

ചൊവ്വാഴ്ച തിരക്കേറിയ സമയത്താണ് എല്‍.ജി ഹോസ്‍പിറ്റലിന് സമീപത്തുള്ള ജ്വല്ലറിയില്‍ ഇയാള്‍ മോഷ്ടിക്കാന്‍ കയറിയത്. കൈയില്‍ കരുതിയിരുന്ന പിസ്റ്റള്‍ ചൂണ്ടി ജീവനക്കാരെയും ജ്വല്ലറി ഉടമയെയും ഭീഷണിപ്പെടുത്താന്‍ ശ്രമിച്ചെങ്കിലും അവര്‍ എതിര്‍ക്കാന്‍ ശ്രമിച്ചതോടെ ഇയാള്‍ ഭയന്നു. പിടിക്കപ്പെടുമെന്ന് പേടിച്ച് ഷോപ്പില്‍ നിന്ന് പുറത്തിറങ്ങി. എന്നാല്‍ പ്രതീക്ഷിച്ച പോലെ മോഷ്ടിക്കാന്‍ സാധിക്കാത്തതിന്റെ ദേഷ്യത്തില്‍ ഇയാള്‍ ഏതാനും റൗണ്ട് വെടിയുതിര്‍ത്തു.

വെടിയൊച്ച കേട്ടതോടെയാണ് പരിസരത്തു നിന്ന് ആളുകള്‍ കൂടിയത്. തോക്കുമായി നില്‍ക്കുകയായിരുന്ന ഇയാളെ ആളുകള്‍ പിടികൂടാന്‍ ശ്രമിച്ചു. ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും നാട്ടുകാരും പിന്നാലെ ഓടി. ഒടുവില്‍ ഇയാളെ കീഴ്പ്പെടുത്തി പൊലീസിന് കൈമാറുകയായിരുന്നു. ജയ്പൂര്‍ സ്വദേശിയായ ലോകേന്ദ്രസിന്‍ഹ് ശെഖാവത്ത് എന്നയാളാണ് പിടിയിലായതെന്ന് പൊലീസ് അറിയിച്ചു. നാടന്‍ പിസ്റ്റളുമായാണ് മോഷ്ടിക്കാന്‍ കയറിയത്. ആയുധം പൊലീസ് പിടിച്ചെടുത്തു.

Read also:  Viral video: കുരങ്ങന്മാർക്കെന്ത് പുലി, വേട്ടക്കിറങ്ങിയ പുള്ളിപ്പുലിയെ വളഞ്ഞിട്ട് ആക്രമിച്ച് കുരങ്ങന്മാർ!

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്