ബാർമർ നഗരത്തിലെ കിഷോർസിംഗ് കാനോദിന്‌റെ മകൾ അഞ്ജലി കൻവറാണ് അഭിനന്ദനീയമായ ഈ തീരുമാനം പിതാവിനെ അറിയിച്ചതും നടപ്പിലാക്കിയതും.

രാജസ്ഥാൻ: വിവാഹത്തിനായി നീക്കി വെച്ച സ്ത്രീധന തുക (dowry) പെൺകുട്ടികളുടെ ഹോസ്റ്റൽ (girls hostel construction) നിർമ്മിക്കാൻ നൽകാൻ പിതാവിനോട് അഭ്യർത്ഥിച്ച് വധു. ബാർമർ നഗരത്തിലെ കിഷോർസിംഗ് കാനോദിന്‌റെ മകൾ അഞ്ജലി കൻവറാണ് (Anjali Kanwar) അഭിനന്ദനീയമായ ഈ തീരുമാനം പിതാവിനെ അറിയിച്ചതും നടപ്പിലാക്കിയതും. നവംബർ 21നാണ് അജ്ഞലി പ്രവീൺ സിംഗിനെ വിവാഹം കഴിച്ചത്. വിവാഹത്തിന് മുമ്പ് തന്നെ അഞ്ജലി തന്റെ തീരുമാനം പിതാവിനെ അറിയിച്ചിരുന്നു. തനിക്ക് സ്ത്രീധനമായി നീക്കിവെച്ചിരിക്കുന്ന പണം പെൺകുട്ടികളുടെ ഹോസ്റ്റൽ നിർമ്മാണത്തിനായി നൽകണമെന്ന് ആവശ്യപ്പെട്ടു. 

മകളുടെ ആഗ്രഹമനുസരിച്ച് കിഷോർ കുമാർ കാനോദ് പ്രവർത്തിക്കുകയും സ്ത്രീധനം നൽകാനായി മാറ്റിവെച്ചിരുന്ന75 ലക്ഷം രൂപ ഹോസ്റ്റൽ നിർമ്മിക്കാൻ നൽകുകയും ചെയ്തു. ഇതിനെക്കുറിച്ചുള്ള പത്രവാർത്ത ബാർമറിലെ ത്രിഭുവൻ സിംഗ് റാത്തോഡ് എന്നയാൾ‌ ട്വിറ്ററിൽ പങ്കുവെച്ചിരുന്നു. പെൺകുട്ടികളുടെ വിദ്യാഭ്യാസത്തെ പ്രോത്സാഹിപ്പിക്കുന്ന അഞ്ജലിയുടെ ഈ തീരുമാനത്തെ സമൂഹമാധ്യമങ്ങൾ കയ്യടികളോടെയാണ് സ്വീകരിച്ചിരിക്കുന്നത്.

വിവാഹചടങ്ങിനെത്തിയ അതിഥികൾക്ക് മുന്നിലും തന്റെ തീരുമാനത്തെക്കുറിച്ച് അഞ്ജലി അറിയിച്ചു. നിറഞ്ഞ കരഘോഷത്തോടെയാണ് എല്ലാവരും അഞ്ജലിയുടെ തീരുമാനത്തെ സ്വീകരിച്ചത്. താരതാര മഠത്തിന്റെ ഇപ്പോഴത്തെ തലവനായ മഹന്ത് പ്രതാപ് പുരി അഞ്ജലിയുടെ പ്രവർത്തിയെ അഭിനന്ദിച്ചു. പെൺകുട്ടികളുടെ വിദ്യാഭ്യാസത്തെക്കുറിച്ച് പ്രതിപാദിച്ചതും സമൂഹപുരോഗതിക്കായി പണം മാറ്റിവെച്ചതും പ്രചോദനാത്മകമായ പ്രവർത്തനമാണെന്ന് അദ്ദേഹം പറ‍ഞ്ഞു.

Scroll to load tweet…