ബിനോയ് വിഷയത്തില്‍ സിപിഎം സംസ്ഥാന ഘടകത്തിന്റെ നിലപാട് ദുരൂഹം: വി എം സുധീരൻ
തിരുവനന്തപുരം: ബിനോയ് കൊടിയേരിക്കെതിരെയുള്ള തട്ടിപ്പ് കേസിൽ പാര്‍ടിക്കുള്ളിൽ അന്വേഷണം നടത്തേണ്ട സാഹചര്യമില്ലെന്ന സിപിഎം സംസ്ഥാന ഘടകത്തിന്‍റെ നിലപാടില്‍ ദുരൂഹതയുണ്ടെന്ന് കോണ്‍ഗ്രസ് നേതാവ് വി എം സുധീരൻ. ബിനോയ് കോടിയേരി വിവാദത്തിന് പിന്നിൽ രാഷ്ട്രീയ ഗൂഢാലോചന ഉണ്ടെന്ന് പറയുന്ന സിപിഎം നേതൃത്വം എന്തുകൊണ്ടാണ് അതെ കുറിച്ച് അന്വേഷിക്കണം എന്ന് ആവശ്യപ്പെടാത്തതെന്നും സുധീരന്‍ ചോദിച്ചു.
ബിനോയ കോടിയേരിക്ക് ദുബായ് പോലീസ് നൽകിയ പോലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് ആധികാരികതയിൽ സംശയം ഉണ്ടെന്നു ഷിബു ബേബിജോൺ പറഞ്ഞു. സർട്ടിഫിക്കറ്റിലെ അക്ഷരത്തെറ്റുകൾ സംശയം ഉണ്ടാക്കുന്നതാണ്. ബിനോയി കോടിയേരിക്കെതിരെയുള്ള പരാതിയിൽ കഴമ്പില്ലെങ്കിൽ സൗദി പൗരനെതിരെ ബ്ലാക്ക്മെയിലിംഗിന് കേസെടുക്കണമെന്നും ഷിബു ബേബിജോൺ വ്യക്തമാക്കി.
ഗള്‍ഫിലെ ടൂറിസം കമ്പനിയില്‍ നിന്നും 13 കോടി വെട്ടിച്ചുവെന്ന ബിനോയ് കോടിയേരിക്കെതിരായി ഉയരുന്ന ആരോപണം പാര്‍ടി അന്വേഷിക്കേണ്ട വിഷയമല്ലെന്നും കോടിയേരി ഒരു തരത്തിലും ഇടപെട്ടിട്ടില്ലെന്നുമാണ് സംസ്ഥാനത്ത് നടന്ന നേതൃയോഗം വിലയിരുത്തിയിരുന്നു. മാത്രമല്ല പ്രശ്നം മകൻ തന്നെ പരിഹരിക്കുമെന്നും കോടിയേരി പാര്‍ടി നേതാക്കളെ അറിയിച്ചിരുന്നു. ഇക്കാര്യങ്ങൾ തന്നെയാണ് പാര്‍ടി സംസ്ഥാന ഘടകം കേന്ദ്ര നേതൃത്വത്തെയും അറിയിച്ചത്.