മദ്യശാലകള്‍ പൂട്ടണമെന്ന സുപ്രീം കോടതി ഉത്തരവ് പാതകളുടെ പദവി മാറ്റിക്കൊണ്ട് അട്ടിമറിക്കുന്നുവെന്ന് കാണിച്ച് മുഖ്യമന്ത്രിക്കും ചീഫ് സെക്രട്ടറിക്കും വി.എം സുധീരന്‍ വക്കീല്‍ നോട്ടീസയച്ചു. എന്നാല്‍ പാതകളുടെ പദവിയിലെ അവ്യക്തത മാറ്റുക മാത്രമാണ് ഉണ്ടായതെന്ന് എക്‌സൈസ് മന്ത്രി വിശദീകരിച്ചു.

പാതയോരത്തെ മദ്യശാലകള്‍ പൂട്ടണമെന്ന സുപ്രീം കോടതി ഉത്തരവ് വളഞ്ഞ വഴിയിലൂടെ അട്ടിമറിക്കുന്നുവെന്നാണ് സുധീരന്റെ പരാതി. സംസ്ഥാന പാതകള്‍ വ്യാപകമായി പുനര്‍വിജ്ഞാപനം ചെയ്ത്, പൂട്ടിയ ബാറുകളും ക്ലബ്ബുകളും ബിയര്‍ പാര്‍ലറുകളും തുറക്കാന്‍ അനുവദിക്കുന്നുവെന്നാണ് ആക്ഷേപം. സുപ്രീം കോടതി ഉത്തരവിന്റെ ലംഘനമാണിതെന്നാണ് പരാതി. മുഖ്യമന്ത്രി, ചീഫ് സെക്രട്ടറി, ഡിജിപി, എക്‌സൈസ് സെക്രട്ടറി, പൊതുമരാമത്ത് സെക്രട്ടറി, അടക്കമുള്ളവര്‍ക്കാണ് വക്കീല്‍ നോട്ടീസ്. സര്‍ക്കാര്‍ നടപടി തിരുത്തിയില്ലെങ്കില്‍ കോടതിയെ സമീപിക്കുമെന്നും സുധീരന്‍ മുന്നറിയിപ്പ് നല്‍കി. 

അതേസമയം കോടതി വിധി മറികടക്കാന്‍ മദ്യശാലകളുടെ സ്ഥലം മാറ്റരുതെന്ന് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി പറഞ്ഞു. മദ്യശാല മാറ്റുന്നതിനെതിരായ പ്രക്ഷോഭത്തില്‍ നിന്ന് കെ.സി.ബി.സി പിന്നോട്ടില്ലെന്ന് കര്‍ദിനാള്‍ മാര്‍ ആലഞ്ചേരി വ്യക്തമാക്കി. അതേസമയം പാതകളുടെ പദവിയില്‍ പലതിലും തീരുമാനമെടുത്തത് കോടതിയാണെന്നാണ് എക്‌സൈസ് മന്ത്രിയുടെ മറുപടി. ചില പാതകളുടെ കാര്യത്തില്‍ തര്‍ക്കം തീര്‍ക്കാനാണ് സര്‍ക്കാര്‍ ശ്രമിച്ചതെന്നും ടി.പി രാമകൃഷ്ണന്‍ വിശദീകരിച്ചു. സുപ്രീം കോടതി ഉത്തരവ് ബെവ്കോ ഔട്ട് ലെറ്റുകള്‍ക്ക് മാത്രമാണ് ബാധകമെന്ന് നിയമോപോദേശം നല്‍കിയ അറ്റോര്‍ണി ജനറല്‍ രാജിവെക്കണമെന്ന് നേരത്തെ സുധീരന്‍ ആവശ്യപ്പെട്ടിരുന്നു.