കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിക്കെതിരെ വിഎസ് അച്യുതാനന്ദന്‍ പൊതുസ്വത്തുക്കള്‍ സ്വകാര്യ മുതല്‍ പോലെ കൈകാര്യം ചെയ്യുന്നത് ശരിയല്ലെന്ന് വിഎസ്

തിരുവനന്തപുരം: എറണാകുളം - അങ്കമാലി അതിരൂപത ഭൂമിയിടപാട് വിവാദത്തില്‍പ്പെട്ട കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിക്കെതിരെ വിഎസ് അച്യുതാനന്ദന്‍. മതമേലദ്ധ്യക്ഷന്മാര്‍ പൊതുസ്വത്തുക്കള്‍ സ്വകാര്യ മുതല്‍ പോലെ കൈകാര്യം ചെയ്യുന്നത് ആശാസ്യമല്ലെന്ന് വിഎസ് അച്യുതാനന്ദന്‍ പ്രസ്താവനയില്‍ പറഞ്ഞു. ഭൂമി ഇടപാട് വിഷയം ഗൗരവകരമാണെന്നും പൊലീസ് കേസെടുത്ത് അന്വേഷിക്കണം നടത്തണമെന്നും വിഎസ് പറഞ്ഞു.

കത്തോലിക്കാ സഭയിലെ അങ്കമാലി അതിരൂപതയിലുണ്ടായ ഭൂമി വില്‍പ്പന സംബന്ധിച്ച വിഷയം ഗൗരവതരമാണ്. അങ്കമാലി രൂപതയുടെ ഭൂമിയിടപാട് സംബന്ധിച്ച് ബഹു. ഹൈക്കോടതി ഉത്തരവിട്ട അന്വേഷണം തടസ്സപ്പെടുത്താനുള്ള ശ്രമങ്ങളില്‍നിന്ന് കര്‍ദിനാളും അദ്ദേഹത്തെ പിന്തുണയ്ക്കുന്ന വിഭാഗവും പിന്മാറണം. കോടതി നിര്‍ദ്ദേശിച്ച രൂപത്തില്‍ കേസെടുത്ത് അന്വേഷണം നടത്താന്‍ പോലീസും ഉടന്‍ തയ്യാറാവണം. ജസ്റ്റിസ് വിആര്‍ കൃഷ്ണയ്യരുടെ നേതൃത്വത്തിലുള്ള കമ്മിറ്റി നിര്‍ദ്ദേശിച്ച ചര്‍ച്ച് ആക്റ്റ് നടപ്പിലാക്കുന്ന കാര്യവും സര്‍ക്കാര്‍ പരിഗണിക്കണമെന്ന് വിഎസ് ആവശ്യപ്പെട്ടു.