സംഘപരിവാറിന്റെ ഭീഷണികള്‍ക്കു മുന്നില്‍ മുട്ടുമടക്കരു​തെന്ന് വിഎസ് നോവല്‍ പിന്‍വലിച്ച തീരുമാനം എസ് ഹരീഷ് പുനഃപരിശോധിക്കണമെന്നും വിഎസ്

തിരുവനന്തപുരം: സംഘപരിവാർ സംഘടനകളുടെ ഭീഷണി മൂലം നോവൽ പിൻവലിക്കേണ്ടിവന്ന എഴുത്തുകാരൻ എസ് ഹരീഷിന്‍റെ തീരുമാനത്തില്‍ പ്രതിഷേധമറിയിച്ച് വി.എസ്.അച്യുതാനന്ദന്‍. 'മീശ' എന്ന നോവല്‍ പിന്‍വലിച്ച തീരുമാനം എസ്.ഹരീഷ് പുനഃപരിശോധിക്കണമെന്ന് വി.എസ്.അച്യുതാനന്ദന്‍ പറഞ്ഞു. സംഘപരിവാറിന്‍റെ ഭീഷണിക്ക് മുന്നില്‍ മുട്ടുമടക്കരുതെന്നും എഴുത്തുകാര്‍ക്കെതിരായ ഭീഷണി ചെറുത്തുതോല്‍പ്പിക്കണമെന്നും വി.എസ്. അച്യുതാനന്ദന്‍ പ്രതികരിച്ചു.

വിഎസ് അച്യുതാനന്ദന്റെ പ്രസ്താവന

ഒരു നോവലിന്റെ രണ്ടോ മൂന്നോ അദ്ധ്യായം പുറത്തുവന്നപ്പോള്‍ത്തന്നെ അതിനെതിരെ അസഹിഷ്ണുതയുടെ വാളോങ്ങുന്നവരെ അക്ഷരവിരോധികളായി കാണാന്‍ ജനാധിപത്യ സമൂഹം തയ്യാറാവണം. സംഘപരിവാറിന്റെ ഈ ഭീഷണിക്ക് വഴങ്ങിയാല്‍ കേരളം പൊരുതി പരാജയപ്പെടുത്തിയ സാമൂഹ്യവിരുദ്ധമായ ആശയങ്ങളുടെ പുനരുജ്ജീവനത്തിനായിരിക്കും വഴിതുറക്കുക. അതുകൊണ്ട് എഴുത്തുകാര്‍ക്കെതിരായ ഭീഷണിയെ ഏത് വിധേനയും ചെറുത്ത് പരാജയപ്പെടുത്തണം.

അതേസമയം, ഹരീഷിന് പിന്തുണച്ച് സർക്കാറും പ്രതിപക്ഷവും രംഗത്തെത്തി. ഹരീഷ് എഴുത്ത് നിർത്തരുതെന്ന മന്ത്രി ജി.സുധാകരൻ ആവശ്യപ്പെട്ടു. ഭീഷണിയിൽ സർക്കാർ നടപടി എടുത്തില്ലെന്ന് പ്രതിപക്ഷനേതാവ് വിമർശിച്ചു. മാതൃഭൂമി ആഴ്ചപ്പതിപ്പിൽ പ്രസിദ്ധീകരിച്ചുവരുന്ന എസ് ഹരീഷിൻറെ മീശ എന്ന നോവൽ പിൻവലിച്ചതാണ് വലിയ വിവാദമായത്. എഴുത്തുകാരനെ അനുകൂലിച്ചും ആവിഷ്ക്കാര സ്വാതന്ത്രം നേരിടുന്ന വെല്ലുവിളികളിൽ ആശങ്ക രേഖപ്പെടുത്തിയും സാഹിത്യ സാംസ്ക്കാരിക പ്രവർത്തകർ രംഗത്തെത്തി.

നോവൽ പിൻവലിക്കേണ്ടിവന്നത് കേരളത്തിന് നാണക്കേടാണെന്ന് പ്രതിപക്ഷനേതാവ് വിമർശിച്ചു. അതേ സമയം ഹരീഷിനും കുടുംബത്തിനു് നിരന്തരം ഭീഷണി ഉണ്ടായിട്ടും ആഭ്യന്തരവകുപ്പ് മൗനം പാലിച്ചെന്ന് ചെന്നിത്തല കുറ്റപ്പെടുത്തി. നോവലിനെതിരെ പ്രതിഷേധിക്കാതിരിക്കാൻ കഴിയില്ലെന്നും പ്രതിഷേധിക്കുന്നവർ ഫാസിസ്റ്റ് ആണെങ്കിൽ താൻ ഫാസിസ്റ്റാണെന്നും ബിജെപി വക്താവ് എംഎസ് കുമാർ പ്രതികരിച്ചു. സ്ത്രീകൾ ക്ഷേത്രത്തിൽ പോകുന്നതിനെ കുറിച്ച് നോവലിലെ ഒരു കഥാപാത്രം പറയുന്ന ഭാഗം വിവാദമാക്കിയാണ് സംഘപരിവാർ പ്രതിഷേധിച്ചത്. എഴുത്തുകാരൻ തയ്യാറായാൽ നോവൽ പ്രസിദ്ധീകരിക്കാമെന്ന് സമകാലിക മലയാളം വാരിക പത്രാധിപ സമിതി അറിയിച്ചു. വിവാദം കത്തിപ്പടരുമ്പോഴും എസ് ഹരീഷ് പരസ്യപ്രതികരണത്തിനില്ല. നോവൽ പൂർത്തിയായാൽ പുസ്തക രൂപത്തിൽ പ്രസിദ്ധീകരിക്കാനാണ് നീക്കമെന്ന സൂചനയുണ്ട്.