വിഴിഞ്ഞം വിഷയത്തില്‍ പ്രതിപക്ഷത്തെയും സര്‍ക്കാറിനെയും വെട്ടിലാക്കുന്നതായിരുന്നുി വിഎസിന്റെ നീക്കം. കരാറിലെ ക്രമക്കേടിനെ കുറിച്ച് പുറത്തുവന്ന സിഎജി റിപ്പോര്‍ട്ട് എല്‍ഡിഎഫ് പ്രതിപക്ഷത്തായിരിക്കെ ഉന്നയിച്ച ആരോപണം ശരിവെക്കുന്നതാണെന്ന് വിഎസ് പറഞ്ഞു. വിഴിഞ്ഞത്തെ അദാനിക്ക് തീറെഴുതുന്ന കരാറിനെ കുറിച്ച് അന്വേഷണവും ആവശ്യപ്പെട്ടു

അന്വേഷണാവശ്യത്തില്‍ ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ നിലപാട് തേടിയപ്പോള്‍ തുറമുഖമന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍ കൃത്യമായ വിശദീകരണം നല്‍കിയില്ല. ഈ സമയം മുഖ്യമന്ത്രി സഭയിലുണ്ടായിരുന്നില്ല. കരാറുമായി മുന്നോട്ട് പോകാതെ പറ്റില്ലെന്ന് മുഖ്യമന്ത്രി ഇന്നലെ വിശദീകരിച്ചിട്ടും വിഎസ് ഉറച്ച നിലപാടിലാണ്. 

മുന്‍ ആരോപണങ്ങളില്‍ നിന്നും സര്‍ക്കാര്‍ പിന്നോട്ടുപോയതിലുള്ള അതൃപ്തി കൂടി കാണിക്കുന്നതായിരുന്നു വിഎസിന്റെ സബ്മിഷന്‍. സ്റ്റുഡന്റ് പൊലീസ് കേഡറ്റ് പദ്ധതി അവതാളത്തിലാണെന്ന ഏഷ്യാനെറ്റ് ന്യൂസ് റിപ്പോര്‍ട്ട് കെഎസ് ശബരീനാഥന്‍ സഭയില്‍ ഉന്നയിച്ചു. പദ്ധതിക്ക് മാറ്റിവച്ചെ പത്ത് കോടി ഫണ്ട് ചെലവാക്കാന്‍ ഡിജിപിക്ക് നിര്‍ദ്ദേശം നല്‍കിയതായി മുഖ്യമന്ത്രി വിശദീകരിച്ചു.

ജില്ലാ സഹകരണ ബാങ്കുകളെ പിരിച്ചുവിടാന്‍ ശ്രമിക്കുന്നുവെന്നാരോപിച്ച് പ്രതിപക്ഷം സഭയില്‍ നിന്നിറങ്ങിപ്പോയി. സഹകരണബാങ്കുകളില്‍ നടത്തുന്ന അന്വേഷണം വിശ്വാസ്യത ഉറപ്പാക്കാനാണെന്നായിരുന്നു സര്‍ക്കാര്‍ വിശദീകരണം