കശാപ്പിനായുളള കന്നുകാലി വില്‍പ്പന നിരോധിച്ച കേന്ദ്രസര്‍ക്കാര്‍ തീരുമാനത്തിനെതിരെ 19 വര്‍ഷങ്ങള്‍ക്കുശേഷം വെജിറ്റേറിയനിസം ഉപേക്ഷിച്ച് വി.ടി ബല്‍റാം എംഎല്‍എ. കെഎസ്‌യുവിന്റെ അറുപതാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി എറണാകുളത്ത് നടന്ന പരിപാടിയിലാണ് ബല്‍റാം ബീഫ് കഴിച്ച് ബീഫിന്റെ രാഷ്ട്രീയത്തോടൊപ്പം അണിചേരുകയാണെന്ന് പ്രഖ്യാപിച്ചത്. യൂത്ത് കോണ്‍ഗ്രസ് അഖിലേന്ത്യാജനറല്‍ സെക്രട്ടറി മാത്യു കുഴല്‍നാടനൊപ്പമാണ് ബല്‍റാം ബീഫ് കഴിച്ച് രാജ്യത്ത് നടക്കുന്ന സമരങ്ങളോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചതും.

കഴിഞ്ഞ 19 വര്‍ഷമായി താനൊരു ശുദ്ധ സസ്യാഹാരിയാണ്. മീനോ, മുട്ടയോ, ഇറച്ചിയോ ഒന്നും ഇക്കാലയളവില്‍ കഴിച്ചിരുന്നില്ല. 1998 മുതലാണ് വെജിറ്റേറിയനായത്. പക്ഷേ ഇന്നത്തെ കാലത്ത് ഭക്ഷണത്തിന്റെ ഒരു രാഷ്ട്രീയം അതിശക്തമായി ഉയര്‍ത്തിപ്പിടിക്കേണ്ടതുണ്ട് എന്ന് കരുതുകയാണ്. സവര്‍ണ-ബ്രാഹ്മണിക് താത്പര്യങ്ങളും കോര്‍പ്പറേറ്റ് താത്പര്യങ്ങളും കൊണ്ട് ഭരണകൂടം പൗരന്‍റെ അവകാശത്തിനുമേല്‍ കടന്നുകയറുന്ന ഈ കാലത്ത് ബീഫിന്റെ രാഷ്ട്രീയം അത് ഈ നാടിന്റെ രാഷ്ട്രീയമായി ഉയരണം. 

അതുകൊണ്ടുതന്നെ വ്യക്തിപരമായി ഈ രാഷ്ട്രീയം ഉയരണമെന്ന ആഗ്രഹംകൊണ്ട് കെഎസ്‌യുവിന്റെ അറുപതാം വാര്‍ഷിക ആഘോഷവേളയെ താനതിനായി ഉപയോഗപ്പെടുത്തുകയാണെന്നും ബല്‍റാം ഫെയ്‌സ്ബുക്ക് ലൈവില്‍ വ്യക്തമാക്കി.