ബ്രാഹ്മണ്യത്തിന്റെയും രാജഭക്തിയുടേയും പുരോഗമനവിരുദ്ധ ആശയങ്ങളുടേയും വക്താക്കളാകേണ്ട ഒരു ചുമതലയും കോൺഗ്രസിനില്ലെന്നും അദ്ദേഹം വ്യക്തമാക്കി

തൃത്താല: ശബരിമല വിഷയത്തില്‍ കോണ്‍ഗ്രസ് നിലപാടുകളെ തള്ളാതെയും കൊള്ളാതെയും വി.ടി. ബല്‍റാം എംഎല്‍എ. ശബരിമലയില്‍ എല്ലാ പ്രായത്തിലുമുള്ള സ്ത്രീകളെയും പ്രവേശിപ്പിക്കണമെന്നുള്ള സുപ്രീം കോടതി വിധി നേരത്തെ ബല്‍റാം സ്വാഗതം ചെയ്തിരുന്നു.

വിധി പുരോഗമനപരവും നീതി സങ്കൽപ്പങ്ങളെ കൂടുതൽ ശക്തിപ്പെടുന്നതുമാണ് എന്ന കാഴ്ചപ്പാടിലാണ് സ്വാഗതം ചെയ്യുന്നതെന്നാണ് അന്ന് ബല്‍റാം പ്രതികരിച്ചത്. എന്നാല്‍, ദേശീയ തലത്തില്‍ കോണ്‍ഗ്രസ് എടുത്ത ഈ നിലപാടില്‍ നിന്ന് മാറി കേരളത്തിലെ കോണ്‍ഗ്രസ് സുപ്രീം കോടതി വിധിക്കെതിരെ രംഗത്ത് വന്നു.

ഈ സാഹര്യങ്ങളിലാണ് വി.ടി. ബല്‍റാം നിലപാടില്‍ ചെറിയ അയവ് വരുത്തിയിരിക്കുന്നത്. സുപ്രീം കോടതി വിധിയെ സ്വാഗതം ചെയ്യുന്ന എന്‍റെ വ്യക്തിപരമായ കാഴ്ചപ്പാട് അതേപടി നിലനിർത്തുന്നതോടൊപ്പം സമൂഹത്തിലെ വലിയൊരു വിഭാഗം വരുന്ന അയ്യപ്പഭക്തരുടെ വികാരങ്ങളെക്കൂടി ഉൾക്കൊണ്ട് നിലപാടെടുക്കാനുള്ള കോൺഗ്രസിന്‍റെ ജനാധിപത്യ ഉത്തരവാദിത്തത്തെയും മനസിലാക്കുന്നുവെന്ന് തൃത്താല എംഎല്‍എ ഫേസ്ബുക്കില്‍ കുറിച്ചു.

കേരളത്തെ വർഗീയമായി നെടുകെപ്പിളർക്കാനുള്ള ഒരവസരമാക്കി ഈ വിഷയത്തെ മാറ്റിയ സംഘപരിവാറിനേയും സർക്കാരിനേയും തുറന്നു കാട്ടേണ്ടതുണ്ടെന്ന് പറയുന്നതിനൊപ്പം ബ്രാഹ്മണ്യത്തിന്റെയും രാജഭക്തിയുടേയും പുരോഗമനവിരുദ്ധ ആശയങ്ങളുടേയും വക്താക്കളാകേണ്ട ഒരു ചുമതലയും കോൺഗ്രസിനില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

പഴയ നാട്ടുരാജാക്കന്മാരുടെ സകല കവനന്റുകളും ചവറ്റുകുട്ടയിലെറിഞ്ഞ് പ്രിവി പേഴ്സ് നിർത്തലാക്കിയ ഇന്ദിരാ ഗാന്ധിയുടെ പാർട്ടിയാണ് ഇന്ത്യൻ നാഷണൽ കോൺഗ്രസ് എന്നും പാർട്ടിയെ പ്രതിനിധീകരിച്ച് ചാനൽ ചർച്ചകളിൽ പങ്കെടുക്കുന്ന ചിലർക്ക് പ്രാഥമിക ധാരണകളെങ്കിലും ഉണ്ടെന്ന് ഉറപ്പുവരുത്തേണ്ടത് അനിവാര്യമാണെന്നും അദ്ദേഹം കുറിച്ചു. രാഹുൽ ഗാന്ധിയാണ്, രാഹുൽ ഈശ്വറല്ല കോണ്‍ഗ്രസ് നേതാവെന്ന് ഓര്‍ക്കണമെന്ന് വ്യക്തമാക്കിയാണ് ബല്‍റാമിന്‍റെ കുറിപ്പ് അവസാനിക്കുന്നത്.