മാലിന്യ നിര്‍മ്മാര്‍ജ്ജന പ്ലാന്‍റ് പ്രവര്‍ത്തനരഹിതമായിട്ട് മാസങ്ങളായി തിരിഞ്ഞ് നക്കാതെ അധികാരികള്‍ വകയിരുത്തിയ ഫണ്ടും പാഴാവുന്നു

ഇടുക്കി: മൂന്നാറിലെ മാലിന്യ നിര്‍മ്മാര്‍ജ്ജ പ്ലാന്റിന്റെ പ്രവര്‍ത്തനം നിശ്ചലമായതോടെ പ്രദേശത്ത് രോഗങ്ങള്‍ പടരാനുള്ള സാധ്യതയേറി. മൂന്നാര്‍ നല്ലതണ്ണി കല്ലാര്‍ റോഡിനു വശത്തുള്ള മാലിന്യ നിര്‍മ്മാര്‍ജ്ജന പ്ലാന്റ് പ്രവര്‍ത്തനരഹിതമായിട്ട് മാസങ്ങളായെങ്കിലും അധികാരികള്‍ പ്രശ്നത്തില്‍ അലംഭാവം തുടരുന്നത് മാലിന്യ നിര്‍മ്മാര്‍ജ്ജന പ്രവര്‍ത്തനളെ അവതാളത്തിലാക്കുകയാണ്. ദിവസം തോറും നൂറുകണക്കിന് വിനോദസഞ്ചാരികളെത്തുന്ന മൂന്നാറിലെ മാലിന്യങ്ങള്‍ അകറ്റുന്നതിന് കോടികള്‍ ചിലവഴിച്ചിട്ടും ഫലമുണ്ടായിട്ടില്ല. 

മൂന്നാറിറെയും പരിസരപ്രദേശങ്ങളിലെയും മാലിന്യങ്ങള്‍ ശേഖരിച്ച് സംസ്‌കരിക്കുന്നതിനാണ് 2001ല്‍ കോടികള്‍ ചിലവഴിച്ച് മൂന്നാറില്‍ മാലിന്യ നിര്‍മ്മാര്‍ജ്ജന പ്ലാന്റ് സ്ഥാപിച്ചത്. മാലിന്യങ്ങള്‍ ഇവിടെയെത്തിച്ച് കത്തിച്ചു കളയുന്നതിനുള്ള സംവിധാനവും ഭക്ഷണാവശിഷ്ടങ്ങള്‍ ഒഴിപ്പിക്കുന്നതിന് ഇതിനോട് ചേര്‍ന്ന് പന്നിഫാമും തുടങ്ങിയിരുന്നു. മൂന്നാര്‍ ടൗണിലും സമീപപ്രദേശങ്ങളിലും നിന്നും ശേഖരിക്കുന്ന മാലിന്യങ്ങള്‍ ഇവിടെയെത്തിച്ച് സംസ്‌കരിക്കുന്ന പ്രവര്‍ത്തനങ്ങള്‍ ആദ്യകാലത്ത് കൃത്യമായി പ്രവര്‍ത്തിച്ചിരുന്നെങ്കിലും കരാര്‍ ഏറ്റെടുത്തിരുന്നവര്‍ അലംഭാവം കാണിച്ചതോടെ പ്ലാന്റിന്റെ പ്രവര്‍ത്തനം പാളുകയും ചെയ്തു. 

 പ്രവര്‍ത്തനം നിലച്ച് മാലിന്യ നിര്‍മ്മാര്‍ജ്ജനം സാധ്യമാവാതെ മാലിന്യങ്ങള്‍ കുമിഞ്ഞുകൂടി. എത്തുന്ന മാലിന്യങ്ങളില്‍ ഏറിയ പങ്കും പ്ലാസ്റ്റിക്കും കൂടി ആയതോടെ പരിസ്ഥിതിയ്ക്കും ഇത് ദോഷകരമായി. പ്ലാസ്റ്റിക് മാലിന്യങ്ങള്‍ കുന്നുകൂടി പ്രദേശത്ത് വന്‍ ഭീഷണി ഉയരുകയും പരിസരവാസികളുടെ പ്രതിഷേധം ഉയര്‍ന്നതോടെ പ്ലാന്റിന്റെ പ്രവര്‍ത്തനം പുനരാരംഭിക്കുന്നതിനുള്ള നടപടികള്‍ ആരംഭിച്ചു. ഇതിനായി 2015 ജനുവരിയില്‍ തദ്ദേശഭരണകൂടം ഒന്നരക്കോടി വകയിരുത്തിയിരുന്നു. എന്നാല്‍ ജെ.സി.ബി യന്ത്രം ഉപയോഗിച്ച് കുന്നുകൂട്ടിയിട്ടിരുന്ന മാലിന്യങ്ങള്‍ നിരത്തിയിടുക മാത്രമാണ് ചെയ്തത്. 

തുക വിനിയോഗിക്കാതെ വന്നതോടെ നവീകരണ പ്രവര്‍ത്തനങ്ങള്‍ തുടക്കത്തിലേ പാളുകയും ചെയ്തു. പ്ലാന്റിന്റെ അനുദിന പ്രവര്‍ത്തനങ്ങള്‍ പോലും നടത്താനാവാതെ കരാറുകാര്‍ പിന്‍വാങ്ങിയതോടെ പ്ലാന്റിന്റെ പ്രവര്‍ത്തം നിലച്ചു. മാലിന്യം അകറ്റാനാവാതെ മാലിന്യ പ്രശ്നം മൂന്നാറില്‍ രൂക്ഷമായ പ്രതിസന്ധിയുണ്ടാക്കിയതോടെ മൂന്നാറിലെ പ്രശ്നം നിയമസഭയിലും ചര്‍ച്ചാവിഷയമായി. മൂന്നാറിലെ മാലിന്യ പ്രശ്നം പരിഹരിക്കുന്നതിനായുള്ള പഠനങ്ങള്‍ നടത്തുന്നതിനായി നിയമസഭാസമതിയെ നിയോഗിക്കുകയും ചെയ്തു. 2016 നവംബറില്‍ മുല്ലക്കര രത്നാകരന്റെ നേതൃത്വത്തിലുള്ള ഉപസമിതി മൂന്നാറിലെ പ്ലാന്റിലെത്തി പ്രശ്നങ്ങള്‍ പരിശോധിച്ച് സര്‍ക്കാറിന് റിപ്പോര്‍ട്ട് സമര്‍പ്പിക്കുകയും ചെയ്തു. 

തദ്ദേശഭരണകൂടം മാലിന്യ പ്രശ്നങ്ങളില്‍ ശ്രദ്ധ ചെലുത്താത്തത് മാലിന്യങ്ങള്‍ മൂന്നാറിന്റെ പരിസര പ്രദേശങ്ങളില്‍ കുന്നുകൂചുന്നതിന് ഇടയാക്കി. രാഷ്ട്രീയ സാമൂഹ്യ വേദികളില്‍ മൂന്നാറിലെ ഗതാഗത പ്രശ്നം നിരന്തര ചര്‍ച്ചയായി മാറിയിച്ചും പ്രശ്നത്തിന് ഉചിതമായൊരു പരിഹാരം കണ്ടെത്തുവാന്‍ കഴിഞ്ഞിച്ചില്ല. 2016 സെപ്റ്റംബര്‍ 9 ന് മൂന്നാര്‍ ഗവണ്‍മെന്റ് കോളേജില്‍ വച്ച് മൂന്നാറിലെ മാലിന്യപ്രശ്നത്തെക്കുറിച്ച് ദേശീയ സെമിനാര്‍ വരെ നടത്തിയിരുന്നു. മാലിന്യങ്ങള്‍ അകറ്റുന്നതിനും സംസ്‌കരിക്കുന്നതിനും ക്രിയാത്മകവും ദീര്‍ഘവീക്ഷണമുള്ള നടപടികളും തദ്ദേശഭരണകൂടം സ്വീകരിക്കാത്തതാണ് പ്രതിസന്ധിയുണ്ടാക്കുന്നത്. മൂന്നാറിലെ പ്രത്യേക സാഹചര്യത്തിന് അനുയോജ്യമായി വിധത്തിലുള്ള പ്രവര്‍ത്തനങ്ങള്‍ സ്വീകരിച്ചില്ലെങ്കില്‍ മൂന്നാറിലെ മാലിന്യപ്രശ്നം സമീപഭാവിയില്‍ നാട്ടുകാര്‍ക്കും വിനോദസഞ്ചാരികള്‍ക്കും ഗുരുതരമായ പ്രശ്നങ്ങള്‍ സൃഷ്ടിച്ചേക്കും