എരുമേലിയിൽ മാലിന്യ സംസ്കരണം പൂർണമായും സ്തംഭിച്ചു. സംസ്കരണത്തിന് തുമ്പൂർമൊഴി മോഡൽ തുടങ്ങുമെന്ന പ്രഖ്യാപനം നടപ്പിലായില്ല. ദുർഗന്ധം മൂലം പരിസരവാസികളും ദുരിതത്തിലായി.
എരുമേലി: എരുമേലിയിൽ മാലിന്യ സംസ്കരണം പൂർണമായും സ്തംഭിച്ചു. സംസ്കരണത്തിന് തുമ്പൂർമൊഴി മോഡൽ തുടങ്ങുമെന്ന പ്രഖ്യാപനം നടപ്പിലായില്ല. ദുർഗന്ധം മൂലം പരിസരവാസികളും ദുരിതത്തിലായി. മണ്ഡലകാലം തുടങ്ങിയിട്ടും എരുമേലിയിൽ മാലിന്യ സംസ്കരണത്തിന് കൃത്യമായ മാര്‍ഗങ്ങള്‍ ഇല്ല. കൃത്യമായ പ്ലാന്‍റ് പോലും എരുമേലിയിൽ പ്രവർത്തനം തുടങ്ങിയിട്ടില്ല.
മാലിന്യങ്ങൾ തള്ളുന്ന എരുമേലിയിലെ കൊടിത്തോട്ടത്തിലെ ഈ സ്ഥലം മലിനമലയായി മാറിയിരിക്കുകയാണ്. 150ഓളം കുടുംബങ്ങള്‍ താമസിക്കുന്ന ഈ പരിസരത്ത് ദുര്‍ഗന്ധം മൂലം അടുക്കാന്‍ സാധിക്കാത്ത അവസ്ഥയാണുള്ളത്. എരുമേലി പൊലീസ് സ്റ്റേഷനിൽ നിന്നും ഒരു കിലോമിറ്റർ അകലെയാണ് ഈ സ്ഥലം. മണ്ഡലകാലം തുടങ്ങുന്നതിന് മുൻപ് മാലിന്യപ്ലാന്റിന്റ പ്രവർത്തനം തുടങ്ങുമെന്നായിരുന്നു എരുമേലി പഞ്ചായത്തിന്റ പ്രഖ്യാപനം.
എരുമേലി ക്ഷേത്രത്തിലെയും വാവർ പള്ളിയിലെയും മാലിന്യങ്ങൾ ആരോഗ്യവകുപ്പിന്റ നേതൃത്വത്തിൽ മാറ്റുന്നുണ്ടെങ്കിലും എവിടെക്കൊണ്ടിടുമെന്ന് മാത്രം ജീവനക്കാര്‍ക്ക് അറിയില്ല. തുമ്പൂർമൊഴി മാതൃകയിൽ മാലിന്യസംസ്ക്കരണ പ്ലാന്റ് തയ്യാറിയിട്ടുണ്ടെന്നാണ് പഞ്ചായത്തിന്റ വിശദീകരണം. എന്നാൽ സാങ്കേതിക കാരണങ്ങളാൽ പ്രവർത്തനം വൈകുകയാണ്. മാലിന്യ പ്ലാന്റില്ലാത്തതിനാൽ മാലിന്യങ്ങൾ വലിച്ചെറിയുന്ന അവസ്ഥയാണ് എരുമേലിയിൽ നിലവില്‍ ഉള്ളത്.
