24 ദിവസമായി ഇയാൾ ഒളിവിലായിരുന്നു. പീഡനക്കേസിലെ പ്രതി ഒ എം ജോർജിനെ രക്ഷിക്കാൻ പെൺകുട്ടിയുടെ മാതാപിതാക്കൾക്ക് പണം വാഗ്ദാനം ചെയ്തെന്നാണ് കേസ്

കല്‍പ്പറ്റ: വയനാട് പീഡനം കേസ് ഒതുക്കിത്തീർക്കാൻ ശ്രമിച്ച ഐഎൻടിയുസി ജില്ലാ ട്രഷറർ ഉമ്മർ കൊണ്ടോടിലിനെ പോലീസ് അറസ്റ്റ് ചെയ്തു. 24 ദിവസമായി ഇയാൾ ഒളിവിലായിരുന്നു. പീഡനക്കേസിലെ പ്രതി ഒ എം ജോർജിനെ രക്ഷിക്കാൻ പെൺകുട്ടിയുടെ മാതാപിതാക്കൾക്ക് പണം വാഗ്ദാനം ചെയ്തെന്നാണ് കേസ്. മാനന്തവാടി കോടതിയിൽ ഹാജരാക്കിയ ഇയാളെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.

ഉമ്മറുമായി ഒത്തുകളിക്കുന്നതിനാല്‍ അന്വേഷണ ഉദ്യോഗസ്ഥനെ മാറ്റണമെന്ന ആവശ്യവുമായി പെൺകുട്ടിയുടെ മാതാപിതാക്കള്‍ മുഖ്യമന്ത്രിയെ സമീപിച്ചതിനെ തുടര്‍ന്നാണ് ഉമ്മറിനെതിരെ പൊലീസ് കേസെടുത്തത്.

ഒ എം ജോര്‍ജ്ജിനെ രക്ഷിക്കാന‍് ഐഎന്‍ടിയുസി ജില്ലാ ട്രഷറര്‍ കൂടിയായ ഉമ്മര്‍ കൊണ്ടോട്ടില്‍ പണം വാഗ്ദാനം ചെയ്യതുവെന്ന് പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ തുടക്കത്തില്‍ തന്നെ പൊലീസിനെ അറിയിച്ചതാണ്. പ്രാദേശിക കോണ്‍ഗ്രസ് നേതാവായ മൊയ്തുവിന്‍റെ വിട്ടിലേക്ക് വിളിച്ചുവരുത്തിയായിരുന്നു വാഗ്ദാനം. എന്നാല്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ മൗനം പാലിച്ചു. ജോര്‍ജ്ജ് കീഴടങ്ങിയിട്ടും നടപടി ഇല്ലാതെ വന്നതോടെ പെൺകുട്ടിയുടെ മാതാപിതാക്കള്‍ മുഖ്യമന്ത്രിക്ക് പരാതി നല്‍കി. 

ഒത്തുകളിക്കുന്നതിനാല്‍ അന്വേഷണ ഉദ്യഗസ്ഥനെ മാറ്റി എസ് പി റാങ്കിലുള്ള വനിതാ ഉദ്യോഗസ്ഥയെ ഏല്‍പ്പിക്കണമെന്നായിരുന്നു ആവശ്യം. ഇതിനൊടുവിലാണ് പൊലീസ് കേസെടുക്കാന്‍ തയാറായത്. അന്വേഷണ ഉദ്യോഗസ്ഥര്‍ പെണ്‍കുട്ടിയുടെ മാതാപിതാക്കളില്‍ നിന്നും വിണ്ടും മൊഴിയെടുത്ത ശേഷം മൊയ്തുവിന്‍റെ വീട്ടില്‍ കോണ്ടുപോയി തെളിവുകള്‍ ശേഖരിച്ചിരുന്നു.