ശനിയാഴ്ച്ചയാണ് സംഭവം. വെള്ളിയാഴ്ച്ച മീനങ്ങാടി സാമൂഹ്യാരോഗ്യ കേന്ദ്രത്തില്‍ പരിശോധനയ്ക്ക് പോയി കുത്തിവെയ്‌പ്പെടുത്തത് മുതല്‍ ഭവിതക്ക് അസ്വസ്ഥതകളുണ്ടായിരുന്നതിനാല്‍ ശനിയാഴ്ച്ച രാവിലെ വീണ്ടും ഡോക്ടറെ കാണാനെത്തി. വേദനയും രക്തസ്രാവവും കൂടിയതോടെ ഡോക്ടറെ കാണാന്‍ ശ്രമിച്ചെങ്കിലും ഓപ്പറേഷന്‍ തിയേറ്ററിലായതിനാല്‍ പറ്റില്ലെന്നറിയിച്ചു.

വേറെ ഡോക്ടറുടെ സേവനവും കിട്ടിയില്ലെന്ന് മാത്രമല്ല, ആംബുലന്‍സും ലഭ്യമല്ലാതായതോടെ ഓട്ടോറിക്ഷയിലാണ് പിന്നീട് യുവതിയെ ബത്തേരി താലൂക്കാശുപത്രിയിലെത്തിച്ചത്. താലൂക്ക് ആശുപത്രിയിലെത്തിയപ്പോഴേക്കും പ്രസവം നടന്ന് കുഞ്ഞ് മരിച്ചിരുന്നു. എന്നാല്‍ സിസേറിയനടക്കം 9 പ്രസവ കേസുകള്‍ ഉണ്ടായിരുന്നതിനാലാണ് രോഗിയെ നോക്കാന്‍ കഴിയാതിരുന്നതെന്നും, രോഗിയുടെ ഗുരുതരാവസ്ഥയെക്കുറിച്ച് അറിയില്ലായിരുന്നെന്നും മീനങ്ങാടി സാമൂഹ്യാരോഗ്യ കേന്ദ്രത്തിലെ ഗൈനക്കോളജിസ്റ്റ് വിശദീകരിക്കുന്നു. 

അതേസമയം താലൂക്കാശുപത്രിയിലേക്ക് റഫര്‍ ചെയ്ത് ഏറെനേരം കാത്തിരുന്നിട്ടും ആംബുലന്‍സ് കിട്ടാത്തതിനാല്‍ തന്നെയാണ് ഗത്യന്തരമില്ലാതെ ഓട്ടോറിക്ഷയില്‍ യുവതിയെ കൊണ്ടു പോകേണ്ടി വന്നതെന്ന് ട്രൈബല്‍ പ്രമോട്ടറും വ്യക്തമാക്കി.