ന്യൂഡല്‍ഹി: ആധാറിനെതിരായ പശ്ചിമ ബംഗാള്‍ സര്‍ക്കാരിന്‍റെ നിലപാടിനെ ചോദ്യംചെയ്ത് സുപ്രീം കോടതി. ഒരു രാജ്യം ഒരു തിരിച്ചറിയല്‍ കാര്‍ഡ് എന്ന ആശയത്തില്‍ എന്താണ് തെറ്റെന്ന് സുപ്രീം കോടതി ചോദിച്ചു. ആധാറിനും അതുമായി ബന്ധപ്പെട്ട നിയമത്തിനുമെതിരെ മമത ബാനര്‍ജി നേതൃത്വം നല്‍കുന്ന സര്‍ക്കാരാണ് സുപ്രീം കോടതിയെ സമീപിച്ചത്.

 ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ അഞ്ചംഗ ബഞ്ചാണ് ഹര്‍ജി പരിഗണിച്ചത്. ഇന്ത്യക്കാര്‍ എന്നതില്‍ അഭിമാനിക്കുന്നു. എന്നാല്‍ അതിന് തിരിച്ചറിയല്‍ കാര്‍ഡുമായി ബന്ധമില്ലെന്ന് പശ്ചിമ ബംഗാളിന് വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ കപില്‍ സിബില്‍ സുപ്രീം കോടതിയില്‍ വാദിച്ചു. 
എന്നാല്‍ ആധാര്‍ സംബന്ധിച്ചതെല്ലാം അസംബന്ധം ആണെന്നാണ് ബംഗാള്‍ സര്‍ക്കാരിന്‍റെ വാദം. എന്തുകൊണ്ടാണിതെന്ന് വ്യക്തമാക്കണമെന്ന് സുപ്രീംകോടതി നിര്‍ദേശിച്ചു. രാജ്യത്തെ പൗരന്മാരുടെ വിവരങ്ങള്‍ കേന്ദ്രസര്‍ക്കാര്‍ ദുരുപയോഗം ചെയ്യുമെന്ന് പറയുന്നില്ല. ആധാര്‍ സ്വകാര്യത ഇല്ലാതാക്കുമെന്നതില്‍ ഒരു തര്‍ക്കവുമില്ലെന്ന സിബല്‍ പറഞ്ഞു.