ഭര്‍ത്താവ് പോണ്‍ വീഡിയോ കാണുന്നത് ഭാര്യ കയ്യോടെ പിടിച്ചു

ഹൈദരാബാദ്: വനിതാദിനമായ ഇന്നലെ 23 കാരിയായ യുവതിയെ ഭര്‍ത്താവ് അതിക്രൂരമായി മര്‍ദ്ദിച്ചു. വീട്ടിലിരുന്ന് മൊബൈലില്‍ പോണ്‍ വീഡിയോ കാണുകയായിരുന്ന ഭര്‍ത്താവിനെ ശല്യം ചെയ്തതിനാണ് ഇയാള്‍ യുവതിയെ അടിച്ച് മുറിപ്പെടുത്തിയത്. ഹൈദരാബാദിലെ ഡിംഡിഗലിലാണ് സംഭവം. 

മാരകമായി മുറിവേറ്റ യുവതിയെ അടുത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തില്‍ ആക്രമിക്കപ്പെട്ട രേഷ്മ സുല്‍ത്താന നല്‍കിയ പരാതിയില്‍ 30കാരനായ ഭര്‍ത്താവ് ഉമര്‍ പാഷയ്‌ക്കെതിരെ പൊലീസ് കേസെടുത്തു. 

ഡിംഡിഗലില്‍ ക്യാബ് ഡ്രൈവറാണ് ഉമര്‍ പാഷ. 2013 ലാണ് ഉമര്‍ രേഷ്മയെ വിവാഹം ചെയ്തത്. ഇരുവര്‍ക്കും മൂന്ന് പെണ്‍കുട്ടികളുണ്ട്. ബുധനാഴ്ച ഭര്‍ത്താവ് മൊബൈലില്‍ വീഡിയോ കാണുന്നത് ശ്രദ്ധയില്‍പ്പെട്ട യുവതി അടുത്ത് ചെന്നപ്പോഴാണ് പോണ്‍ വീഡിയോ ആണെന്ന് വ്യക്തമായത്. 

ഇത് നിര്‍ത്താന്‍ രേഷ്മ ഭര്‍ത്താവിനോട് ആവശ്യപ്പെട്ടു. എന്നാല്‍ ഭര്‍ത്താവ് ഇത് കേള്‍ക്കാന്‍ തയ്യാറായില്ല. തുടര്‍ന്ന് രേഷ്മ വൈഫൈ ഓഫ് ചെയ്യുകയും ഫോണ്‍ പിടിച്ച് വാങ്ങാന്‍ ശ്രമിക്കുകയും ചെയ്തു. 

സംഭവത്തില്‍ ക്ഷുഭിതനായ ഉമര്‍ രേഷ്മയെ പൊതിരെ തല്ലുകയായിരുന്നു. തലയ്ക്ക് ഇടിയ്ക്കുകയും ചെവിയില്‍ അടിക്കുകയും ചെയ്തുവെന്നും കണ്ണിന് മേല്‍ ഭര്‍ത്താവ് കുത്തിയെന്നും യുവതി പൊലീസില്‍ മൊഴി നല്‍കി. 

സംഭവത്തിന് ശേഷം പുലര്‍ച്ചയോടെ ഉമര്‍ രേഷ്മയെ അവളുടെ വീട്ടില്‍ കൊണ്ടുപോയി വിട്ടു. രേഷ്മയുടെ കുടുംബം അവളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പൊലീസില്‍ പരാതിയും നല്‍കി.