ജോധ്പൂര്‍: ഷീന ബോറ കേസ് അന്വേഷിക്കുന്ന പോലീസ് ഉദ്യോഗസ്ഥന്റെ ഭാര്യയെ കൊലപ്പെടുത്തിയ കേസില്‍ 21 കാരനായ മകനെ അറസ്റ്റ് ചെയ്തു. ജോധ്പൂരില്‍ നിന്നാണു പ്രതി സിദ്ധാന്ദിനെ അറസ്റ്റ് ചെയ്തിരിക്കുന്നത്. ഇയാള്‍ കൊലക്കുറ്റം സമ്മതിച്ചു. അമ്മയുമായി നിരന്തരം പ്രശ്‌നങ്ങള്‍ ഉണ്ടാക്കാറുണ്ടായിരുന്നു എന്നും അതിനാലാണു താന്‍ കൊലപാതകം ചെയ്തതെന്നും ഇയാള്‍ പറയുന്നു. 

വീട്ടില്‍ വൈകി എത്തുന്നതിന് അമ്മ സിദ്ധാന്ദിനെ വഴക്കു പറയാറുണ്ടെന്നും പോക്കറ്റ് മണി നല്‍കാത്തതിനാല്‍ മകന് അമ്മയോടു ദേഷ്യമായിരുന്നു എന്നും പോലീസ് പറയുന്നു. 

കൊലപാതകത്തിനു ശേഷം ഇയാള്‍ അമ്മയുടെ രക്തം ഉപയോഗിച്ച് അമ്മയേ കൊണ്ടു മടുത്തു എന്നും എന്നെ പിടികൂടി തൂക്കിലേറ്റു എന്നും ഭിത്തിയില്‍ എഴുതിവച്ചിരുന്നു. സംഭവ ദിവസം അമ്മയുമായി വഴക്കുണ്ടാക്കി എന്നും പറയുന്നു. പെട്ടെന്നുണ്ടായ ദേഷ്യത്തിലാണു കൊലപതാകം നടത്തിയതെന്നു മൊഴിയില്‍ പറയുന്നു. 

ഷീന ബോറ കേസ് അന്വേഷണ സംഘത്തിലെ ഇന്‍സ്‌പെക്ടര്‍ ധ്യാനശേഖര്‍ ഗനോറിന്റെ ഭാര്യ ദീപാലി(42) ഗനോറാണ് മുംബൈയിലെ വസതിയില്‍ കൊല്ലപ്പെട്ടനിലയില്‍ കണ്ടെത്തിയത്. രക്തത്തില്‍ കുളിച്ച നിലയിലായിരുന്നു ഇവരുടെ മൃതദേഹം.