ജമ്മു: ഭീകരാക്രമണത്തിനിടയില്‍ വെടിയേറ്റ ഗര്‍ഭിണി പെണ്‍കുഞ്ഞിന് ജന്മം നല്‍കി. സുന്‍ജുവാന്‍ സൈനിക ക്യാമ്പില്‍ ഭീകരാക്രമണത്തിനിടയില്‍ വെടിയേറ്റ റൈഫിള്‍മാന്‍ നസീര്‍ അഹ്മദിന്റെ ഭാര്യയാണ് പ്രസവിച്ചത്.

സറ്റ്വാരി സൈനികാസ്പത്രിയിലെത്തിച്ച ഇവരെ അടിയന്തര ശസ്ത്രക്രിയക്ക് വിധേയമാക്കുകയായിരുന്നു. ശസ്ത്രക്രിയയിലൂടെയാണ് കുഞ്ഞിനെ പുറത്തെടുത്തത്. കുഞ്ഞിനും അമ്മയ്ക്കും യാതൊരു കുഴപ്പവുമില്ലെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.

ആക്രമണത്തില്‍ ആറ് സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ പത്തുപേര്‍ക്കാണ് പരിക്കേറ്റത്. ഇതില്‍, തലയ്ക്ക് വെടിയേറ്റ പതിനാലുകാരന്റെ പരിക്ക് ഗുരുതരമാണ്. അതേസമയം സുന്‍ജുവാനിലെ 36 ബ്രിഗേഡ്ക്യാമ്പില്‍നിന്ന് സൈനികരുടെ കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പക്കുമെന്ന് കരസേനാ വക്താവ് ലഫ്. കേണല്‍ ദേവേന്ദര്‍ ആനന്ദ് പറഞ്ഞു.

സുരക്ഷ കണക്കിലെടുത്താണ് ഈ നടപടി. ക്യാമ്പിന് പുറത്ത് നിരവധി കുടുംബങ്ങള്‍ വേറെയും താമസിക്കുന്നുണ്ട്. ഇവരെ മാറ്റാനുള്ള നടപടി തുടങ്ങി കഴിഞ്ഞു. ഇന്നലെ ക്യാമ്പിലെത്തിയ എന്‍.ഐ.എ. ഉദ്യോഗസ്ഥര്‍ കരസേന കണ്ടെത്തിയ തെളിവുകള്‍ പരിശോധിച്ചു.

അതേസമയം ഭീകരാക്രമണക്കേസുകള്‍ അന്വേഷിക്കുന്ന ഏജന്‍സിയായ എന്‍.ഐ.എ.യ്ക്ക് അന്വേഷണം ഇതുവരെ കൈമാറിയിട്ടില്ല. എന്‍.ഐ.എ.യാണ് പഠാന്‍കോട്ട്, നഗ്‌റോട്ട എന്നിവിടങ്ങളിലെ സൈനിക ക്യാമ്പിന് നേരേയുണ്ടായ ആക്രമണം അന്വേഷിക്കുന്നത്.