ആലപ്പുഴ: ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പില്‍ ഇടതുപക്ഷ സ്ഥാനാര്‍ഥിയായി നടി മഞ്ജു വാര്യര്‍ മല്‍സരിക്കുമെന്ന വാർത്ത തള്ളി സിപിഎം ആലപ്പുഴ ജില്ലാ നേതൃത്വം. വിജയപ്രതീക്ഷയുള്ള മണ്ഡലത്തില്‍ പാര്‍ട്ടി പ്രവര്‍ത്തകരെയാണു പരിഗണിക്കുന്നതെന്നും ജില്ലാ സെക്രട്ടറി സജി ചെറിയാന്‍ പറഞ്ഞു. തുടര്‍ച്ചയായി മൂന്നുവട്ടം കോണ്‍ഗ്രസ് വിജയിച്ച ചെങ്ങന്നൂര്‍ മണ്ഡലത്തില്‍ കഴിഞ്ഞ തവണ ഇടതുപക്ഷം അട്ടിമറിജയമാണു നേടിയത്.
അതുകൊണ്ടുതന്നെ ഇത്തവണയും വിജയം തുടരാനാകുമെന്ന പ്രതീക്ഷയിലാണ് ഇടതു മുന്നണി. സിപിഎമ്മിന്‍റെ സിറ്റിങ് സീറ്റില്‍ സെലിബ്രിറ്റി സ്ഥാനാര്‍ഥിയെന്ന നിലയില്‍ മഞ്ജു വാര്യര്‍ മല്‍സരിക്കുമെന്ന് വ്യാപകമായ പ്രചാരണം നടന്നിരുന്നു. എന്നാല്‍ സംഘടനാതലത്തിലും വിജയപ്രതീക്ഷയുടെ കാര്യത്തിലും ഇടതുപക്ഷം കരുത്താര്‍ജിച്ചു നില്‍ക്കുന്ന മണ്ഡലത്തില്‍ അതിന്‍റെ ആവശ്യമില്ലെന്ന നിലപാടാണ് ജില്ലാ നേതൃത്വത്തിനുള്ളത്.
തിരഞ്ഞെടുപ്പില്‍ തന്റെ സ്ഥാനാര്‍ത്ഥിത്വം പാര്‍ട്ടി തീരുമാനിക്കുമെന്നും സജി ചെറിയാന്‍ പറഞ്ഞു. സര്‍ക്കാരിന്‍റെ വിലയിരുത്തലാകുമെന്നു കരുതപ്പെടുന്ന തിരഞ്ഞെടുപ്പില്‍, കുടിവെള്ള പദ്ധതികളും അടിസ്ഥാനസൗകര്യ മേഖലയിലെ വികസനവും വോട്ടായി മാറുമെന്നാണ് ഇടതുപക്ഷത്തിന്‍റെ പ്രതീക്ഷ.
