ബുലന്ദ്ഷഹര്‍ കലാപവുമായി ബന്ധപ്പെട്ട് നടൻ നസ്‌റുദ്ദീന്‍ ഷാക്കെതിരായി സംഘപരിവാര്‍ നടത്തിയ പ്രതിഷേധങ്ങളുടെ പശ്ചാത്തലത്തിലാണ് ഇമ്രാൻ ഖാന്റെ പ്രതികരം. 

ലാഹോർ: ന്യൂനപ​നക്ഷങ്ങളോട് എങ്ങനെ പെരുമാറണമെന്ന് ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ഞങ്ങൾ കാണിച്ചുതരാമെന്ന് പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാൻ. ബുലന്ദ്ഷഹര്‍ കലാപവുമായി ബന്ധപ്പെട്ട് നടൻ നസ്‌റുദ്ദീന്‍ ഷാക്കെതിരായി സംഘപരിവാര്‍ നടത്തിയ പ്രതിഷേധങ്ങളുടെ പശ്ചാത്തലത്തിലാണ് ഇമ്രാൻ ഖാന്റെ പ്രതികരം. പഞ്ചാബ് സർക്കാരിന്റെ നൂറ് ദിവസത്തെ നേട്ടങ്ങളുടെ ഭാ​ഗമായി നടത്തിയ ആഘോഷ പരിപാടിയിൽ സംസാരിക്കവെയാണ് മോദിക്കെതിരെ അദ്ദേഹം വിമർശനമുന്നയിച്ചത്. 

'ഇന്ത്യയിൽ ന്യൂനപക്ഷങ്ങളോട് വിവേചനം കാണിക്കുന്നുണ്ടെന്നാണ് ജനങ്ങൾ പറയുന്നത്. ന്യൂനപക്ഷങ്ങളോട് എങ്ങനെ പെരുമാറണമെന്ന് മോദിക്ക് ഞങ്ങൾ കാണിച്ചുകൊടുക്കും. ന്യൂനപക്ഷങ്ങള്‍ക്ക് സുരക്ഷിതത്വവും തുല്യ നീതിയും ഉറപ്പു വരുത്തുന്ന സര്‍ക്കാരാകും തന്റേതെന്നും ഇമ്രാന്‍ ഖാന്‍ പറഞ്ഞു. കിഴക്കൻ പാകിസ്ഥാനിലെ ജനങ്ങൾക്ക് അവകാശങ്ങൾ നിഷേധിക്കപ്പെട്ടത് കൊണ്ടാണ് ബംഗ്ലാദേശ് രൂപീകരിക്കപ്പെട്ടതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഇന്നത്തെ ഇന്ത്യയിലെ കുട്ടികളെ കുറിച്ച് തനിക്ക് ആശങ്ക ഉണ്ടെന്നും എപ്പോള്‍ വേണമെങ്കിലും അക്രമാസക്തരായ ഒരു ആള്‍ക്കൂട്ടം എന്റെ കുട്ടികളെ വളഞ്ഞ് നീ ഹിന്ദുവാണോ മുസ്ലീമാണോ എന്ന് ചോദിക്കാവുന്ന അവസ്ഥയാണ് രാജ്യത്ത് നിലവിലുള്ളതെന്നും ബുലന്ദ്ഷഹര്‍ കലാപത്തെക്കുറിച്ച് നസീറുദ്ദീന്‍ ഷാ പറഞ്ഞിരുന്നു . ഇന്ത്യന്‍ സമൂഹത്തില്‍ അത്ര മാത്രം വിഷം പടര്‍ന്നിരിക്കുന്നു. ഈ ജിന്നിനെ തിരിച്ച് കുപ്പിയിലടക്കാന്‍ വളരെ കഷ്ടപ്പെടേണ്ടി വരും. ഒരു പൊലീസുകാരന്റെ മരണത്തേക്കാള്‍ പശുവിന്റെ മരത്തിനാണ് ഇന്നത്തെ ഇന്ത്യയില്‍ പ്രാധാന്യമെന്നും നസീറുദ്ദീന്‍ ഷാ പറഞ്ഞു. ഇതേ തുടർന്ന് നസീറുദ്ദീന്‍ ഷാക്കെതിരെ സംഘപരിവാർ അടക്കമുള്ള നിരവധി പേർ രം​ഗത്ത് വന്നു. ഇതേ തുടർ‌ന്ന് അജ്മീര്‍ സാഹിത്യോത്സവത്തില്‍ ഷാ പങ്കെടുക്കാനിരുന്ന പരിപാടി യുവമോര്‍ച്ച പ്രതിഷേധത്തെ തുടര്‍ന്ന് റദ്ദാക്കുകയും ചെയ്തിരുന്നു.