ഇടുക്കി: സംയോജിത കൃഷിയിലൂടെ കുറഞ്ഞ ചിലവില്‍ കൂടുതല്‍ വരുമാനം കണ്ടെത്തുകയാണ് രാജക്കാട് പഞ്ചായത്തിലെ പനച്ചിക്കുഴി സ്വദേശി പുതിയിടത്ത് ജോണി എന്ന യുവ കര്‍ഷകന്‍. ഏത്തവാഴയ്ക്ക് വിലത്തകര്‍ച്ചയും ഉത്പാദന കുറവും തിരിച്ചടിയായി മാറിയപ്പോള്‍ വ്യത്യസ്ഥമായ രീതിയില്‍ ഞാലിപ്പൂവന്‍ വാഴ കൃഷിയിലൂടെ മികച്ച നേട്ടമാണ് ഇദ്ദേഹം കൈവരുക്കുന്നത്. കാലാവസ്ഥാ വ്യതിയാനവും ഉത്പാദന കുറവും ഹൈറേഞ്ചിലെ കാര്‍ഷിക മേഖലയ്ക്ക് കനത്ത തരിച്ചടിയാണ് സമ്മാനിയ്ക്കുന്നത്. ഈ സാഹചര്യത്തിലാണ് വ്യത്യസ്ഥമായ കൃഷിയിലൂടെ ജോണി മികച്ച നേട്ടം കൈവരിക്കുന്നത്. 

കുടിയേറ്റകാല കര്‍ഷക കുടുംബത്തിലെ അംഗമായ ഇദ്ദേഹം ഇപ്പോളും കാര്‍ഷിക മേഖലയെ മാത്രം ആശ്രയിച്ചാണ് മുമ്പോട്ട് പോകുന്നത്. തികച്ചും ജൈവ രീതിയിലുള്ള കൃഷി പരിപാലനത്തിന് പ്രയോജനകരമാകുന്ന തരത്തിലാണ് ഇദ്ദേഹം സംയോജിത കൃഷി. ഇതില്‍ ഏറ്റവും പ്രധാനം ഞാലിപ്പൂവന്‍ വാഴ കൃഷിയാണ്. ഏത്തവാഴയ്ക്ക് വിലത്തകര്‍ച്ച വലിയ പ്രതിസന്ധിയായി മാറിയപ്പോഴാണ് ഞാലിപ്പൂവന്‍ വാഴ കൃഷിയിലേയ്ക്ക് തിരിഞ്ഞത്. നാലായിരത്തിലധികം വാഴയാണ് ഇദ്ദേഹം നട്ട് പരിപാലിക്കുന്നത്. വാഴയ്ക്കും മറ്റ് കൃഷികള്‍ക്കും ആവശ്യമായ വളത്തിനായി കന്നുകാലി വളര്‍ത്തലുമുണ്ട്. ഒപ്പം വിപുലമായ പന്നികൃഷിയും.

മുന്നൂറോളം പന്നികളാണ് ഇദ്ദേഹത്തിന്റെ ഫാമിലുള്ളത്. പന്നിഫാമില്‍ നിന്നുള്ള മാലിന്യങ്ങള്‍ സംസ്‌ക്കരിക്കുന്നതിന് വേണ്ടി സമീപത്തായി മൂന്ന് ബയോഗ്യാസ് പ്ലാന്റുകളും സ്ഥാപിച്ചിട്ടുണ്ട്. പ്ലാന്റില്‍ നിന്നും പുറംതള്ളുന്ന സ്ലറി കൃഷിയിക്ക് വളമായും ഉപയോഗിക്കുന്നു. കൂടാതെ ഇവിടെ നിന്നും ഉത്പാദിപ്പിക്കുന്ന ഗ്യാസാണ് വീട്ടാവശ്യത്തിനായി ഉപയോഗിക്കുന്നത്. പന്നിഫാമിനോട് ചേര്‍ന്ന് തന്നെ കോഴിയും, അലങ്കാര പ്രാവുകളും വളര്‍ത്തുന്നുണ്ട്. കൂടാതെ കൃഷിയിടത്തില്‍ ജലസേചനത്തിനായി നിര്‍മ്മിച്ചിരിക്കുന്ന കുളത്തില്‍ മത്സ്യ കൃഷിയും നടത്തുന്നു. കൃഷിയ്‌ക്കൊപ്പം മൃഗപരിപാലനവും മുന്നോട്ട് കൊണ്ടുപോകുന്ന ജോണിയ്ക്ക് കൈത്താങ്ങായി കൃഷി ആത്മയും രംഗത്തെത്തിയിട്ടുണ്ട്. കൃഷി കൂടുതല്‍ മികച്ച രീതിയില്‍ മുന്നോട്ട് കൊണ്ടുപോകുന്നതിനായി അമ്പതിനായിരത്തോളം രൂപാ രാജാക്കാട് കൃഷി ഓഫീസ്, കൃഷി ആത്മവഴി ഇദ്ദേഹത്ത് നല്‍കിയിട്ടുണ്ട്. രാജാക്കാട് കൃഷി അസിസ്റ്റന്റ്മാരായ പി.യു. സജിമോന്‍, അരീഷ് പി. ചിറക്കല്‍, പി.കെ. രാജേഷ് എന്നിവര്‍ വേണ്ട നിര്‍ദ്ദേശങ്ങളും സഹായങ്ങളും നല്കുന്നു. ജോമിയുടെ സഹോദരന്മാരായ ബേബി, ജോയി എന്നിവര്‍ ജോമിയെ കൃഷിയില്‍ സഹായിക്കുന്നു.