ഫ്രാങ്കോ കേസിലെ സാക്ഷികള്‍ക്ക് സുരക്ഷ ഉറപ്പാക്കണമെന്ന് ഹര്‍ജി
കേസിലെ സാക്ഷിയായ പുരോഹിതന്‍ കൊല്ലപ്പെട്ട സാഹചര്യത്തില്‍ മറ്റ് സാക്ഷികള്‍ക്കും സുരക്ഷ ഉറപ്പാക്കണമെന്നാണ് ഹര്‍ജിയിലെ ആവശ്യം
കൊച്ചി: ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരായ പീഡനക്കേസിലെ സാക്ഷികള്‍ക്ക് സുരക്ഷ ഉറപ്പാക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹര്‍ജി. കേസിലെ സാക്ഷിയായ പുരോഹിതന്‍ കൊല്ലപ്പെട്ട സാഹചര്യത്തില്‍ മറ്റ് സാക്ഷികള്‍ക്കും സുരക്ഷ ഉറപ്പാക്കണമെന്നാണ് ഹര്‍ജിയിലെ ആവശ്യം. മലയാള വേദി പ്രസിഡന്റ് ജോർജ് വട്ടുകുളമാണ് ഹർജി നൽകിയത്. ർ
കഴിഞ്ഞ ദിവസമാണ് ഫ്രാങ്കോ മുളയ്ക്കലിനെതിരായ ലൈംഗിക പീഡനക്കേസില്‍ സാക്ഷിയായിരുന്ന ഫാദര്‍ കുര്യാക്കോസ് കാട്ടുതറ ദുരൂഹ സാഹചര്യത്തില്‍ മരിച്ചത്. 22-ന് രാവിലെയാണ് വൈദികനെ ജലന്ധറിലെ വീട്ടിൽ മരിച്ചനിലയിൽ കണ്ടെത്തിയത്.
ബലാത്സംഗ പരാതിയിൽ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ ഫാദർ കുര്യാക്കോസ് മൊഴി നൽകിയിരുന്നു. ബിഷപ്പിന്‍റെ അറസ്റ്റിനുപിന്നാലെ രണ്ട് തവണ ജലന്ധറിലെ അദ്ദേഹത്തിന്‍റെ വീട്ടിന് നേരെ ആക്രമണം ഉണ്ടായി. ഫാ.കുര്യാക്കോസ് കാട്ടുതറയുടെ മരണം കൊലപാതകമാണെന്നാണ് ബന്ധുക്കളുടെ ആരോപണം.
ഫാദർ കുര്യാക്കോസിന്‍റെ മൃതശരീരത്തിൽ ആന്തരികമോ ബാഹ്യമോ ആയ പരിക്കുകൾ ഇല്ലെന്ന് പോസ്റ്റ്മോർട്ടത്തിന് ശേഷം ഡോക്ടർമാർ അറിയിച്ചിരുന്നു. എന്നാൽ ആന്തരിക അവയവങ്ങളുടെ രാസപരിശോധനയുടെ ഫലം വന്നാൽ മാത്രമേ മരണകാരണം വ്യക്തമാകൂ എന്നാണ് ഡോക്ടര്‍മാർ പറയുന്നത്. ഇതിന് ചുരുങ്ങിയത് മൂന്ന് മാസമെടുക്കും.