ദുബായ്: അഞ്ച് വയസുകാരനായ മകനെ അശ്ലീല വീഡിയോ കാണിച്ച മുന്‍ ഭര്‍ത്താവിനെതിരെ യുവതി ദുബായ് കോടതിയില്‍ പരാതി നല്‍കി. മുന്‍ ഭര്‍ത്താവ് മകനെ അശ്ലീല വീഡിയോ കാണിച്ചുവെന്നും മകനെ ഒപ്പം നിര്‍ത്താന്‍ ഭര്‍ത്താവിന് അനുമതി നല്‍കിയ കോടതി ഉത്തരവ് റദ്ദാക്കണമെന്നും യുവതി പരാതിയില്‍ പറഞ്ഞു. ജോര്‍ദ്ദാനിയന്‍ സ്വദേശികളാണ് പരാതിക്കാരിയും, പരാതിയില്‍ പറയുന്ന യുവാവും.

2005ല്‍ ഭര്‍ത്താവിന്‍റെ അവിഹിത ബന്ധം കണ്ടു പിടിച്ചതിനെ തുടര്‍ന്നാണ് യുവതി ഇയാളില്‍ നിന്ന് വിവാഹമോചനം നേടിയത്. കോടതി ഇത്തരവ് പ്രകാരം മകനെ പകുതി ദിവസം കൂടെ നിര്‍ത്താന്‍ കോടതി ഇയാള്‍ക്ക് അനുമതി നല്‍കിയിരുന്നു. എന്നാല്‍ ഒപ്പം നിര്‍ത്തിയ മകനെ തന്‍റെ ഭര്‍ത്താവ് അശ്ലീല വീഡിയോ കാണിച്ചുവെന്നാണ് യുവതിയുടെ പരാതിയെന്ന് ഖലീജ് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു. 

30 വയസുള്ള തന്നേയും പതിനെട്ട് മാസം പ്രായമുള്ള ഇളയ മകളേയും തന്‍റെ മകന്‍ ലൈംഗിക താല്‍പ്പര്യത്തോടെ സ്പര്‍ശിച്ചു. ഇത് മുന്‍ ഭര്‍ത്താവ് അശ്ലീല വീഡിയോ കാണിച്ചതിനാലാണെന്നാണ് യുവതിയുടെ പരാതി. മകന്‍റെ പെരുമാറ്റത്തില്‍ സംശയം തോന്നി അവനെ സൈക്കോളജിസ്റ്റിനെ കാണിച്ചു. കൗണ്‍സിലിങ്ങിന് വിധേയനാക്കിയപ്പോള്‍ മകന്‍ ലൈംഗിക വീഡിയോകള്‍ക്ക് അടിയാണെന്ന് വ്യക്തമായെന്നും യുവതി പറയുന്നു.

കൗണ്‍സിലിങ്ങിന് എത്തിച്ചപ്പോള്‍ മകന്‍ അക്രമാസക്തനും അസ്വസ്ഥനുമായിരുന്നു. കുട്ടിക്ക് ഉറക്കം നഷ്ടമായ നിലയിലായിരുന്നെന്നും ബാലന്റെ മെഡിക്കല്‍ റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. താന്‍ വീഡിയോയില്‍ കണ്ട കാര്യങ്ങള്‍ പരീക്ഷിച്ച് നോക്കുകയായരുന്നു ബാലന്‍ ചെയ്തതെന്നാണ് റിപ്പോര്‍ട്ടിലെ പരാമര്‍ശം. 

കുട്ടിയെ പരിശോധിച്ചതിന്‍റെ അടിസ്ഥാനത്തില്‍ ഇനി കുട്ടിയെ അച്ഛനൊപ്പം അയക്കുന്നത് അപകടകരമാണെന്ന് ഡോക്ടര്‍മാര്‍ റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്.