ആല്‍വാര്‍: യുവതി ഭര്‍ത്താവിനേയും മക്കളെയും വാടകകൊലയാളികളുടെ സഹായത്തോടെ കൊന്നുതള്ളി. രാജസ്ഥാനിലെ ആല്‍വാറില്‍ ഒക്‌ടോബര്‍ മൂന്നിന് നടന്ന സംഭവത്തില്‍ മുപ്പത്തിയാറു വയസുകാരിയായ സന്തോഷ എന്ന സന്ധ്യയെ പോലീസ് അറസ്റ്റ് ചെയ്തു. കാമുകനോടൊപ്പം ജീവിക്കാനാണ് ഇവര്‍ ഇത് ചെയ്തത് എന്നാണ് പോലീസ് പറയുന്നത്. മൂന്ന് കുട്ടികളുടെ അമ്മയാണ് ഇവര്‍.

ഭര്‍ത്താവിനൊപ്പം ഒരു ബന്ധു ഉള്‍പ്പെടെ നാലു കുട്ടികളെയാണ് സന്തോഷയും കാമുകനും ക്വട്ടേഷന്‍ ഗുണ്ടകളും ചേര്‍ന്ന് കൊലപ്പെടുത്തിയത്. മൂന്ന്‌പേര്‍ സന്തോഷയുടേയും ഭര്‍ത്തവിന്‍റെതും ഒരാള്‍ ഭര്‍ത്തൃസഹോദരിയുടെ കുട്ടിയുമാണ്. ഒക്‌ടോബര്‍ മൂന്നാം തീയതി രാത്രിയില്‍ സന്തോഷ ഭര്‍ത്താവിനും കുഞ്ഞുങ്ങള്‍ക്കും ഭക്ഷണത്തില്‍ ഉറക്കഗുളിക നല്‍കി ഗാഡനിദ്രയിലാഴ്ത്തിയ ശേഷം കൊലയാളികളെ വീട്ടിനുള്ളിലേക്ക് കടത്തി വിടുകയായിരുന്നു. കൊലയാളികള്‍ വീടിനുള്ളിലേക്ക് കടന്ന് അഞ്ചു പേരുടെയും കഴുത്തുമുറിച്ചു കൊലപ്പെടുത്തി. കൗമാരം പിന്നിടാത്ത 

കൊലപാതകികള്‍ പത്തൊമ്പത് വയസ്സുകാരായ കപില്‍, ദീപക് എന്നിവരെയും അറസ്റ്റ് ചെയ്തിട്ടുണ്ട്. 36 കാരിയായ സന്ധ്യ തന്നേക്കാള്‍ 10 വയസ്സ് ചെറുപ്പമായ ഹനുമന്‍ ജാട്ടുമായി കുറേ നാളായി പ്രണയത്തിലായിരുന്നു. ഈ വിവരം ഭര്‍ത്താവ് ഭന്‍വാരി അറിഞ്ഞതിനെ തുടര്‍ന്നായിരുന്നു ഇരുവരും ക്രൂരതയ്ക്ക് തയ്യാറായത്. കൃത്യം നടത്തിയ ശേഷം യുവതിയുടെ പെരുമാറ്റത്തില്‍ പോലീസിന് തുടക്കം മുതല്‍ സംശയം ഉടലെടുത്തിരുന്നു. 

സംസ്‌ക്കാരത്തിന് ശേഷം യുവതിയുടെ ഫോണ്‍ സന്ദേശങ്ങള്‍ പോലീസ് ശേഖരിക്കുന്നുണ്ടായിരുന്നു. ഈ വേളയില്‍ കാമുകനെ വിളിച്ച ഫോണ്‍കോളുകള്‍ പിന്തുടര്‍ന്നായിരുന്നു പോലീസ് യുവതിയെ അറസ്റ്റ് ചെയ്തത്. പിന്നീട് യുവതിയേയും കാമുകനെയും ഒരുമിച്ച് ചോദ്യം ചെയ്തപ്പോള്‍ വിവരം പുറത്തു വന്നു. തായ്ക്വാണ്ടാ വിദഗ്ദ്ധയായ സന്തോഷയും ഹനുമാനും പരിശീലനത്തിനിടെയാണ് പ്രണയത്തിലായത്. 

ആറു മാസമായി ഇരുവരും സ്വന്തമായി ഒരു കരാട്ടേ കേന്ദ്രം നടത്തിവരികയായിരുന്നു. ഇതിനിടയില്‍ ഉദയ്പൂരും ജയ്പൂരിലുമെല്ലാം ഇരുവരും പല തവണ കണ്ടുമുട്ടുകയും പ്രണയം തളിര്‍ക്കുകയും ചെയ്‌തോടെ ഒരുമിച്ച് പുതിയ ജീവിതം തുടങ്ങാന്‍ തീരുമാനം എടുക്കുകയായിരുന്നു. സ്വതന്ത്രമായ ജീവിതം സാധ്യമാകണമെങ്കില്‍ ഭര്‍ത്താവ് ഇല്ലാതാകണമെന്ന സന്തോഷയും ഹനുമാന്‍ ജാട്ടും തീരുമാനിച്ചു. എന്നാല്‍ ഭര്‍ത്താവിനെ ഇല്ലാതാക്കിയാല്‍ മക്കള്‍ ബാദ്ധ്യതയായി തീരുമെന്നും സ്വതന്ത്രജീവിതത്തിന് തടസ്സമാകുമെന്നും കരുതി. 

ഇതോടെയാണ് ഭര്‍ത്താവിനൊപ്പം മക്കളെയും കൊല്ലാന്‍ തീരുമാനമെടുത്തത്. ഒക്‌ടോബര്‍ മൂന്നിന് ഭര്‍ത്താവിനെയും മക്കളെയും ഉറങ്ങാന്‍ വിട്ട ശേഷം മറ്റൊരു മുറിയിലേക്ക് പോയ അവര്‍ കൊലപാതകികളെ മുറിയിലേക്ക് കടത്തി വിടുകയായിരുന്നു. ഇതിന് ശേഷം അസുഖം നടിച്ച് അവര്‍ ഹോസ്പിറ്റലില്‍ അഡ്മിറ്റാകുകയും ചെയ്തു. വീട്ടിലുള്ളവരുടെ സഹായത്തോടെയാണ് അക്രമികള്‍ ഉള്ളില്‍ പ്രവേശിച്ചതെന്ന പോലീസിന്‍റെ കണ്ടെത്തലാണ് സന്തോഷയെ ശരിക്കും കുരുക്കിയത്.