എല്ലാ പ്രായത്തിലുമുള്ള സ്ത്രീകളേയും ശബരിമലയിൽ പ്രവേശിപ്പിക്കണമെന്നും മറിച്ചാണെങ്കിൽ അത് മൗലികാവകാശത്തിന്റെ ലംഘനമാണെന്നും കേരളം

ദില്ലി: ശബരിമലയിലെ സ്ത്രീ പ്രവേശനം സംബന്ധിച്ച് സുപ്രീംകോടതിയിൽ വാദം തുടരുന്നു.എല്ലാ പ്രായത്തിലുമുള്ള സ്ത്രീകളേയും ശബരിമലയിൽ പ്രവേശിപ്പിക്കണമെന്നും മറിച്ചാണെങ്കിൽ അത് മൗലികാവകാശത്തിന്റെ ലംഘനമാണെന്നും കേരളം സുപ്രീംകോടതിയിൽ വാദിച്ചു. എന്നാൽ ശബരിമലയിൽ ഏല്ലാ പ്രായത്തിലുള്ള സ്ത്രീകളേയും പ്രവേശിപ്പിക്കുന്നതിനെ തിരുവിതാംകൂർ ദേവസ്വം ബോർഡ് എതിർത്തു. 

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

ശബരിമലയിൽ പത്തിനും അൻപതിയും ഇടയിൽ പ്രായമുള്ള സ്ത്രീകളെ പ്രവേശിപ്പിക്കാത്തത് വിവേചനം കൊണ്ടല്ലെന്നും വിശ്വാസത്തിന്റെ ഭാ​ഗമായിട്ടാണെന്നും ദേവസ്വം ബോർഡ് കോടതിയിൽ വിശദീകരിച്ചു. സ്ത്രീകൾക്ക് 41 ദിവസം വ്രതം നോൽക്കുന്നത് അസാധ്യമാണെന്നും​ ദേവസ്വം ബോർഡ് ചൂണ്ടിക്കാട്ടി. 

എന്നാൽ സ്ത്രീകൾക്ക് അസാധ്യമായ കാര്യങ്ങൾ വിലക്കായി വ്യവസ്ഥ ചെയ്യുന്നത് ശരിയായ നടപടിയാണോ എന്നായിരുന്നു ഇൗ വാദത്തോടുള്ള സുപ്രീംകോടതിയുടെ ചോദ്യം. 50 വയസ്സുവരെയാണ് ആർത്തവ കാലം എന്നത് എങ്ങനെ പ്രായോഗികമാകുമെന്ന് കോടതി ആരാഞ്ഞു. ഒരു സ്ത്രീക്ക് 45 വയസ്സിൽ ആർത്തവകാലം കഴിഞ്ഞാൽ നിയന്ത്രണം തെറ്റാവില്ലേയെന്ന് ചോദിച്ച കോടതി കേരളത്തിൽ സ്ത്രീകൾ മാത്രം പ്രവേശിക്കുന്ന ക്ഷേത്രങ്ങളിൽ ഇനി പുരുഷൻമാരേയും കയറ്റാമോ എന്നും ആരാഞ്ഞു.