നാൽപതംഗ വനിതാസംഘം ശബരിമലയിലേക്ക് : അതിർത്തിയിൽ തമ്പടിച്ച് സംഘപരിവാർ പ്രവർത്തകർ
കേരള അതിര്‍ത്തിയില്‍ വച്ച് ഇവരെ തടയുക എന്ന ലക്ഷ്യത്തോടെ ബിജെപി പ്രവര്‍ത്തകര്‍ അതിര്‍ത്തിയില്‍ സംഘടിക്കുന്നതായാണ് വിവരം.
ഇടുക്കി/മധുരൈ: ശബരിമലയില്‍ പ്രവേശിക്കുമെന്ന പ്രഖ്യാപനത്തോടെ തമിഴ് നാട്ടില്‍ നിന്നും പുറപ്പെട്ട മനിതി കൂട്ടായ്മയിലെ സ്ത്രീകള്‍ പ്രതിഷേധം മറികടന്ന് കേരളത്തിലേക്ക്. മധുരയില്‍ വിശ്വഹിന്ദു പരിക്ഷത്ത് പ്രവര്‍ത്തകര്‍ ഇവരുടെ യാത്ര തടയാന്‍ ശ്രമിച്ചെങ്കിലും പൊലീസ് ഇടപെട്ട് ഈ നീക്കം പൊളിച്ചു. പ്രതിഷേധവുമായി എത്തിയ വിഎച്ച് പി പ്രവര്‍ത്തകരെ തമിഴ്നാട് പൊലീസ് അറസ്റ്റ് ചെയ്തു നീക്കുകയായിരുന്നു.
അതേസമയം ഇടുക്കിയില്‍ വച്ച് ഇവരെ തടയുക എന്ന ലക്ഷ്യത്തോടെ ബിജെപി പ്രവര്‍ത്തകര്‍ അതിര്‍ത്തിയില്‍ സംഘടിക്കുന്നതായാണ് വിവരം. മനിതി അംഗങ്ങള്‍ കുമളി കമ്പംമേട് വഴി എത്തുമെന്ന സൂചനയെ തുടര്‍ന്ന് ഈ പാതയില്‍ ആര്‍എസ്എസ് ബിജെപി പ്രവര്‍ത്തകര്‍ നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്. നാല്‍പ്പത് പേരടങ്ങിയ മനിതി സംഘത്തിലെ പതിനഞ്ച് പേർ അന്‍പത് വയസ്സിന് താഴെയുള്ളവരാണെന്നാണ് സൂചന.
ഞായറാഴ്ച്ച രാവിലെയോടെ കോട്ടയത്ത് എത്തി അവിടെ നിന്നും പമ്പയിലേക്ക് നീങ്ങാനാണ് ഇവരുടെ പദ്ധതിയെന്നാണ് അറിയുന്നത്. തമിഴ്നാട് പൊലീസിനോപ്പം കേരള പൊലീസും ഇവരെ ഇപ്പോൾ പിന്തുടരുന്നതായി സൂചനയുണ്ട്. വനിതാ തീര്‍ത്ഥാടകര്‍ റെയില്‍ മാര്‍ഗ്ഗം വരുമെന്നും അങ്ങനെ വന്നാല്‍ ചെന്നൈ എഗ്മോര്‍, സെന്‍ട്രല്‍ സ്റ്റേഷനുകളില്‍ സംഘര്‍ഷത്തിന് സാധ്യതയുണ്ടെന്നും നേരത്തെ അഭ്യൂഹങ്ങളുണ്ടായിരുന്നു. ഇതിനിടെയാണ് ചെന്നൈയില്‍ നിന്നും ടെന്പോ ട്രാവലറില്‍ വനിതകളുടെ സംഘം പുറപ്പെട്ടത്.