വനിതാ മതിലിൽ അൻപത് ലക്ഷം പേർ പങ്കെടുക്കുമെന്ന് സിപിഎം സംസ്ഥാന ജനറൽ സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ പ്രഖ്യാപിച്ചിരുന്നു. ഇടതുപക്ഷവും ഇടതുപക്ഷ പാർട്ടികളുടെ വർഗ്ഗ ബഹുജന സംഘടനകളും മുപ്പത് ലക്ഷം വനിതകളെ പങ്കെടുപ്പിക്കാനാണ് ലക്ഷ്യമിടുന്നത്.
തിരുവനന്തപുരം: നവോത്ഥാന സന്ദേശവുമായി പുതുവർഷ ദിനത്തിൽ കാസർകോട് മുതൽ തിരുവനന്തപുരം വരെ സ്ത്രീകളെ അണിനിരത്തി നിർമ്മിക്കുന്ന വനിതാ മതിൽ ചില ലോക റെക്കോഡുകളും ചരിത്രമാക്കും എന്ന പ്രതീക്ഷയിലാണ് സംഘാടകർ. വനിതാ മതിലിൽ അൻപത് ലക്ഷം പേർ പങ്കെടുക്കുമെന്ന് സിപിഎം സംസ്ഥാന ജനറൽ സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ പ്രഖ്യാപിച്ചിരുന്നു. ഇടതുപക്ഷവും ഇടതുപക്ഷ പാർട്ടികളുടെ വർഗ്ഗ ബഹുജന സംഘടനകളും മുപ്പത് ലക്ഷം വനിതകളെ പങ്കെടുപ്പിക്കാനാണ് ലക്ഷ്യമിടുന്നത്. എസ്എൻഡിപിയും കെപിഎംഎസും അടക്കം 176 സംഘടനകൾ ഉൾപ്പെടുന്ന നവോത്ഥാന മൂല്യ സംരക്ഷണ സമിതി ഇരുപത് ലക്ഷം വനിതകളെ പങ്കെടുപ്പിക്കുമെന്നും കണക്കുകൂട്ടുന്നു.
വനിതാ മതിൽ ചരിത്ര സംഭവമാക്കാനുള്ള അവസാനവട്ട തയ്യാറെടുപ്പിലാണ് സംഘാടക സമിതിയും ഉദ്യോഗസ്ഥരും. ലോക റെക്കോഡ് നിരീക്ഷണത്തിനായി യൂണിവേഴ്സൽ റെക്കോഡ്സ് ഫോറം കേരളത്തിലെത്തിയിട്ടുണ്ട്. വനിതാ മതിലിന്‍റെ രേഖകളും വീഡിയോകളും സമർപ്പിക്കാൻ തീരുമാനിച്ചിട്ടുണ്ടെന്ന് സംഘാടകസമിതി അറിയിച്ചു. ജനപങ്കാളിത്തം സംബന്ധിച്ച തെളിവുകളും വീഡിയോകളും ശേഖരിക്കാൻ വനിതാ മതിൽ ഒരുങ്ങുന്ന പത്ത് ജില്ലകളിലും അന്താഷ്ട്ര ജൂറി ചെയർമാൻ ഡോ.സുനിൽ ജോസഫ് ജൂറി അംഗങ്ങളെ നിയമിച്ചു.
ജൂറി അംഗങ്ങളെ സഹായിക്കാൻ എല്ലാ ജില്ലയിലും ഇരുപത് പേരടങ്ങുന്ന കോ ഓഡിനേഷൻ കമ്മിറ്റിയും ഉണ്ടാകും. ഇതിനാവശ്യമായ മുഴുവൻ പേരെയും ചുമതലപ്പെടുത്തിയതായി മോണിറ്ററിംഗ് കമ്മിറ്റി ചെയർമാനും ഗിന്നസ് ആന്‍റ് URF റെക്കോഡ്സ് അസോസിയേഷൻ ജനറൽ സെക്രട്ടറിയുമായ ഡോ.ജോൺസൺ.വി.ഇടിക്കുള പറഞ്ഞു. വനിതാ മതിലിന്‍റെ ഓരോ അര കിലോമീറ്ററും യുആർഎഫ് കോ-ഓഡിനേറ്റർമാർ നിരീക്ഷിക്കുകയും പങ്കെടുക്കുന്നവരുടെ ദൃശ്യങ്ങൾ ക്യാമറയിൽ പകർത്തുകയും ചെയ്യുമെന്ന് സംഘാടകർ അറിയിച്ചു.
കാസർകോട് മുതൽ തിരുവനന്തപുരം വെള്ളയമ്പലം വരെയുള്ള 620 കിലോമീറ്റർ ദൂരത്തിലാണ് വനിതാ മതിൽ സംഘടിപ്പിക്കുന്നത്. പുതുവർഷ ദിനത്തിൽ വൈകുന്നേരം 3.45ന് വനിതാ മതിലിന്‍റെ ട്രയൽ നടക്കും. ദേശീയപാതയുടെ ഒരു വശത്തായി വനിതകൾ മതിലിനായി അണിനിരക്കുമ്പോൾ മറുവശത്ത് പുരുഷൻമാരുടെ സമാന്തര മതിലും ഒരുക്കുമന്ന് സംഘാടകസമിതി അറിയിച്ചു. സമർപ്പിക്കപ്പെടുന്ന രേഖകളുടേയും വീഡിയോകളുടേയും അടിസ്ഥാനത്തിൽ വിശദാംശങ്ങൾ പരിശോധിച്ച് ഉറപ്പിച്ചതിന് ശേഷം അതാത് റെക്കോഡുകളുടെ സമിതികളാണ് വനിതാമതിൽ ലോകറെക്കോഡ് ഭേദിച്ചിട്ടുണ്ടെങ്കിൽ അക്കാര്യം പ്രഖ്യാപിക്കുക.
