പെരിയാറിൽ യുവതിയുടെ മൃതദേഹം; വൈദിക വിദ്യാർത്ഥികളുടെ മൊഴി രേഖപ്പെടുത്തി
ചുരിദാറിൻറെ പാന്‍റ്സാണ് വായിൽ തിരുകിയിരുന്നത്. 25 വയസ്സിനും 40 വയസ്സിനും ഇടയിൽ പ്രായമുള്ള യുവതിയുടെ ശരീരത്തിൽ മറ്റ് പരുക്കുകളൊന്നും കണ്ടെത്താനായിട്ടില്ല.
ആലുവ: പെരിയാറിൽ യുവതിയുടെ മൃതദേഹം കെട്ടിത്താഴ്ത്തിയ നിലയിൽ കണ്ട സംഭവത്തിൽ വൈദിക വിദ്യാർത്ഥികളുടെ മൊഴി രേഖപ്പെടുത്തി. കുളിക്കടവിൽ മൃതദേഹം ആദ്യം കണ്ടത് മംഗലശ്ശേരി സെമിനാരിയിലെ വിദ്യാർത്ഥികളായിരുന്നു. ഇതിനിടെ യുവതിയെ കൊലപ്പെടുത്തിയത് ശ്വാസം മുട്ടിച്ചു തന്നെയാണെന്ന് പോസ്റ്റുമോർട്ടം നടത്തിയ ഡോക്ടർമാർ പൊലീസിനെ അറിയിച്ചിട്ടുണ്ട്.
കളമശ്ശേരി മെഡിക്കൽ കോളജിൽ നടത്തിയ പോസ്റ്റുമോർട്ടത്തിലാണ് യുവതിയുടെ കൊലപാതകം ശ്വാസം മുട്ടിച്ച് തന്നെയാണെന്ന് സ്ഥിരീകരിച്ചത്. വായിൽ തുണി തിരുകിയോ കഴുത്തിൽ ബലം പ്രയോഗിച്ചോ ആകാം കൊലപാതകമെന്നാണ് പോലീസ് സർജൻ അന്വേഷണ സംഘത്തെ അറിയിച്ചിട്ടുള്ളത്.
ചുരിദാറിൻറെ പാന്‍റ്സാണ് വായിൽ തിരുകിയിരുന്നത്. 25 വയസ്സിനും 40 വയസ്സിനും ഇടയിൽ പ്രായമുള്ള യുവതിയുടെ ശരീരത്തിൽ മറ്റ് പരുക്കുകളൊന്നും കണ്ടെത്താനായിട്ടില്ല. ഏഴു ദിവസം വരെ പഴക്കം മൃതദേഹത്തിനുണ്ടെന്നാണ് നിഗമനം. കൂടുതൽ വ്യക്തതയ്ക്കായി ആന്തരിക അവയവങ്ങൾ ഫോറൻസിക് പരിശോധനക്കായി അയച്ചിട്ടുണ്ട്.
കൊല്ലപ്പെട്ടത് നഗരവാസിയായ യുവതിയാണെന്നാണ് പോലീസിന് ലഭിച്ച സൂചന. ഇക്കാര്യത്തിൽ രണ്ട് ദിവസത്തിനകം വ്യക്തതയുണ്ടാകുമെന്നാണ് അന്വേഷണ സംഘം അറിയിച്ചു. ചൊവ്വാഴ്ച വൈകീട്ടോടെ കുളിക്കടവിൽ തുണിയിൽ പൊതിഞ്ഞ നിലയിൽ മൃതദേഹം ആദ്യം കണ്ടത് വൈദിക വിദ്യാർത്ഥികളായിരുന്നു.