ലണ്ടന്‍: വേഗ രാജാവ് ഉസൈന്‍ ബോള്‍ട്ടിന് അവസാന മത്സരത്തില്‍ കാലിടറി. ലോക ചാംപ്യന്‍ഷിപ്പിലെ 100 മീറ്റര്‍ ഫൈനലില്‍ ബോള്‍ട്ടിന് തോല്‍വി. ട്രാക്കില്‍ നിറഞ്ഞുനിന്ന ജമൈക്കന്‍ സൂപ്പര്‍ താരം ഉസൈന്‍ ബോള്‍ട്ട് ഗ്ലാമര്‍ ഇനമായ 100 മീറ്ററില്‍നിന്ന് വെങ്കലമെഡലുമായി പിന്‍വാങ്ങി. ലണ്ടനില്‍ നടക്കുന്ന ലോക അത്‌ലറ്റിക് ചാംപ്യന്‍ഷിപ്പിന്റെ 100 മീറ്റര്‍ ഫൈനലില്‍ 9.95 സെക്കന്‍ഡില്‍ ഓടിയെത്തിയ ബോള്‍ട്ടിന് മൂന്നാമതെത്താനെ കഴിഞ്ഞുള്ളൂ.
9.92 സെക്കന്‍ഡില്‍ മല്‍സരം പൂര്‍ത്തിയാക്കിയ യുഎസ് താരം ജസ്റ്റിന്‍ ഗാട്‌ലിന്‍ സ്വര്‍ണവും 9.94 െസക്കന്‍ഡില്‍ ഓടിയെത്തിയ യുഎസിന്റെ തന്നെ ക്രിസ്റ്റ്യന്‍ കോള്‍മാന്‍ വെള്ളിയും നേടി. ഹീറ്റ്‌സില്‍ 10.09 സെക്കന്‍ഡും സെമിയില്‍ 9.98 സെക്കന്‍ഡും കുറിച്ച ബോള്‍ട്ടിന്, മോശം തുടക്കമാണ് ഫൈനലിലും വിനയായത്.
ഫലം, ഒളിംപിക്‌സ് എട്ടും ലോക അത്‌ലറ്റിക് ചാംപ്യന്‍ഷിപ്പില്‍ 11ഉം സ്വര്‍ണനേട്ടവുമായി ആധുനിക അത്‌ലറ്റിക്‌സിന്റെ ചരിത്രം തന്നെ തിരുത്തിയെഴുതി ഇതിഹാസമായി മാറിയ താരം, വെങ്കലവുമായി അത്‌ലറ്റിക്‌സിലെ ഗ്ലാമര്‍ ഇനത്തോട് വിടപറഞ്ഞു. 200 മീറ്ററില്‍ നിന്നു പിന്‍മാറിയ ബോള്‍ട്ട് 100 മീറ്ററിലും 4100 മീറ്റര്‍ റിലേയിലും മാത്രമേ ലണ്ടനില്‍ മല്‍സരിക്കുന്നുള്ളൂ. നൂറുമീറ്ററില്‍ ഉസൈന്‍ ബോള്‍ട്ട് കുറിച്ച് 9.58 സെക്കന്‍ഡ് ലോക റെക്കോര്‍ഡ്.
നേരത്തെ, മോശം സ്റ്റാര്‍ട്ട് ആയിരുന്നെങ്കിലും അവസാനം ഓടിക്കയറിയ ബോള്‍ട്ട് തന്റെ സെമിയില്‍ രണ്ടാമനായാണ് ഫൈനലിന് യോഗ്യത നേടിയത്. ബോള്‍ട്ട് 9.98 സെക്കന്‍ഡെടുത്തപ്പോള്‍ ഒന്നാമനായ യുഎസ് താരം കോള്‍മാന്‍ 9.97ല്‍ ഫിനിഷ് ചെയ്തു. നേരത്തേ, ഹീറ്റ്‌സില്‍ ബോള്‍ട്ടിന്റെ സമയം 10.07 സെക്കന്‍ഡായിരുന്നു. അതേസമയം, സ്വര്‍ണം നേടിയ ജസ്റ്റിന്‍ ഗാട്‌ലിന്‍ സെമിയില്‍ 10.09 സെക്കന്‍ഡാണ് കുറിച്ചത്.
ബോള്‍ട്ടിന്റെ മുഖ്യ എതിരാളി യുഎസ് താരം ജസ്റ്റിന്‍ ഗാട്ലിന്‍ ഓടാനെത്തിയപ്പോള്‍ കൂക്കുവിളികളോടെയാണ് കാണികള്‍ വരവേറ്റത്. 2013ല്‍ റോമില്‍ ബോള്‍ട്ടിനെ 100 മീറ്ററില്‍ ഗാട്ലിന്‍ തോല്‍പ്പിച്ചശേഷം ഇതുവരെ ബോള്‍ട്ട് തോല്‍വിയറിഞ്ഞിട്ടില്ല. ഉത്തേജകമരുന്നുപയോഗത്തിന്റെ പേരില്‍ 2006 മുതല്‍ നാലുവര്‍ഷം വിലക്കു നേരിട്ട ശേഷമാണ് ഗാട്ലിന്‍ ട്രാക്കിലേക്കു മടങ്ങിയെത്തിയത്.
