ഒരു ലക്ഷം രൂപ വരെയുള്ള കാര്‍ഷികകടം എഴുതിത്തള്ളുമെന്നത് ബിജെപിയുടെ തിരഞ്ഞെടുപ്പ് വാഗ്ദാനമായിരുന്നു

ബെംഗളൂരു: അധികാരം നിലനിര്‍ത്തുന്നതില്‍ അനിശ്ചിതത്വം തുടരുന്നതിനിടെ സത്യപ്രതിജ്ഞ ചെയ്ത് മണിക്കൂറുകള്‍ക്കുള്ളില്‍ കാര്‍ഷിക കടം എഴുതിത്തള്ളുമെന്ന പ്രഖ്യാപനവുമായി കര്‍ണാടക മുഖ്യമന്ത്രി ബി.എസ്.യെദ്യൂരപ്പ. 

കര്‍ണാടക കര്‍ഷകരുടെ ഒരു ലക്ഷം രൂപ വരെയുള്ള കടം എഴുതിത്തള്ളുമെന്നാണ് യെദ്യൂരപ്പ മാധ്യമങ്ങള്‍ക്ക് മുന്നില്‍ പ്രഖ്യാപിച്ചത്. വായ്പകള്‍ എഴുതിതള്ളുന്നതിനെക്കുറിച്ച് കര്‍ണാടക ചീഫ് സെക്രട്ടറിയുമായി സംസാരിച്ചെന്നും ഇതേക്കുറിച്ചുള്ള വിശദമായ റിപ്പോര്‍ട്ട് ചീഫ് സെക്രട്ടറി നാളെ സമര്‍പ്പിക്കുമെന്നും യെദ്യൂരപ്പ പറഞ്ഞു. 

ഒരു ലക്ഷം രൂപ വരെയുള്ള കാര്‍ഷികകടം എഴുതിത്തള്ളുമെന്നത് ബിജെപിയുടെ തിരഞ്ഞെടുപ്പ് വാഗ്ദാനമായിരുന്നു. 56,000 കോടി രൂപയുടെ ബാധ്യതയാവും ഇതിലൂടെ കര്‍ണാടക സര്‍ക്കാരിനുണ്ടാവുക. തിരഞ്ഞെടുപ്പില്‍ ബിജെപിയെ പിന്തുണച്ചതിന് കര്‍ണാടക ജനതയ്ക്ക്, പ്രത്യേകിച്ച് പട്ടികജാതി-പട്ടികവര്‍ഗ്ഗ വിഭാഗം ജനതയ്ക്ക് അദ്ദേഹം നന്ദി പറഞ്ഞു.

തിരഞ്ഞെടുപ്പിന് ശേഷം ഉണ്ടാക്കിയ അധാര്‍മികമായ കൂട്ടുക്കെട്ടിലൂടെ ജെഡിഎസും കോണ്‍ഗ്രസും ചേര്‍ന്ന് അധികാരം പിടിച്ചെടുക്കാന്‍ ശ്രമിക്കുകയാണെന്ന് ആരോപിച്ച യെദ്യൂരപ്പ വിശ്വാസവോട്ട് നേടുമെന്നും ബിജെപി സര്‍ക്കാര്‍ അഞ്ച് വര്‍ഷം തികയ്ക്കുമെന്നും ആത്മവിശ്വാസം പ്രകടിപ്പിച്ചു.